വെഞ്ഞാറമൂട്: വാമനപുരത്ത് ഒരു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് റിമാൻഡില്‍.വാമനപുരം കണിച്ചോട് വാര്യംകോണം ചരുവിള പുത്തൻവീട്ടില്‍ അശ്വതിയാണ് (35) റിമാൻഡിലായത്. ഇവരുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്.

താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കുട്ടിക്ക് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും അശ്വതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. പ്രതിയെ റിമാൻഡ് ചെയ്‌തു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് വാമനപുരത്തെ വീട്ടില്‍ പൊതുദർശനത്തിനുവച്ചു. വൈകിട്ടോടെ പിതാവ് സുഭാഷിന്റെ നാടായ പറണ്ടോട് മീനാങ്കലിലെത്തിച്ചശേഷം മൃതദേഹം സംസ്‌കരിച്ചു.വ്യാഴാഴ്‌ചയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോയി മടങ്ങിവന്ന അശ്വതിയുടെ മാതാവ് കുട്ടിയെ തട്ടി വിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് കുട്ടിയുടെ മുത്തച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹമെത്തി കുട്ടിയെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ വിരലുകള്‍ കൊണ്ട് അമർത്തിപ്പിടിച്ചതിന്റെ അടയാളങ്ങള്‍ കണ്ടതില്‍ സംശയം തോന്നിയ ഡോക്ടർ വെഞ്ഞാറമൂട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയോടെ വീട്ടിലെത്തി അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.റൂറല്‍ എസ്.പി ജുവനാപുഡിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പാങ്ങോട് എസ്.എച്ച്.ഒ ജിനേഷ് കുമാറാണ് അന്വേഷിച്ചത്. വെഞ്ഞാറമൂട് എസ്.ഐ സജിത്,എ.എസ്.ഐമാരായ ബിനു, ബിനു.എസ്,ഗ്രേഡ് എസ്.ഐമാരായ ഷാജി,റജീന,സി.പി.ഒമാരായ സ്‌റ്റെഫി,അനുമോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.