തൊടുപുഴ: തുടർച്ചയായ ഏഴാം വർഷവുമുള്ള കാപ്പ് എൻ.എസ്.എസ് എല്‍.പി സ്‌കൂളിന്റെ വിമാനയാത്ര ഉള്‍പ്പെടുത്തിയുള്ള ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമാകുന്നു.പഠനത്തിനൊപ്പം പറക്കാനും മടിക്കാതെയായിരുന്നു സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ യാത്ര. തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ ഏറ്റവും അവിസ്മരണീയ അനുഭവമാക്കി ഈ യാത്രയെ മാറ്റിയിരിക്കുകയാണ് ഒരുകൂട്ടം കുരുന്നുകള്‍.

50 വിദ്യാർത്ഥികളും അവർക്ക് കൂട്ടായി 10 അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. മനംനിറഞ്ഞ പുഞ്ചിരിയോടെയും പുതിയ അറിവുകളോടെയും മടങ്ങിയെത്തിയ കുരുന്നുകള്‍ക്കെല്ലാം പഠനയാത്ര വലിയ ഒരു അനുഭവമായി മാറി. സീനിയർ അസിസ്റ്റന്റ് പ്രവിത, കോഓർഡിനേറ്റർ ബിജലി, അദ്ധ്യാപകരായ ഗീതു ഗണേഷ്, ശ്രീലക്ഷ്മി എന്നിവർ പഠനയാത്രക്ക് നേതൃത്വം നല്‍കി.യാത്ര ഇങ്ങനെകഴിഞ്ഞ 5ന് പുലർച്ചെ 3ന് സ്‌കൂള്‍ ബസില്‍ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. രാവിലെ 5ന് എയർപോർട്ടിലെത്തിയ സംഘം 7:30നുള്ള ഇൻഡിഗോ വിമാനത്തില്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു. ജീവിതത്തിലാദ്യമായി മേഘങ്ങള്‍ക്കിടയിലൂടെ പറന്നതിന്റെ ആവേശം ഓരോ കുട്ടിയുടെയും മുഖത്ത് പ്രകടമായിരുന്നു. 8.30ഓടെ സംഘം ബാംഗ്ലൂർ വിമാനത്താവളത്തില്‍ ഇറങ്ങി. വിവിധ ചരിത്രപ്രധാനമായ സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം രാത്രി 8ന് കെ.എസ്.ആർ ബാംഗ്ലൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കന്യാകുമാരി എക്പ്രസില്‍ മടക്കയാത്ര ആരംഭിച്ചു. പിറ്റേന്ന് രാവിലെ 6.50നാണ് സംഘം ആലുവ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തിയത്. കുട്ടികള്‍ക്ക് പ്രായോഗികമായ അറിവുകള്‍ പകർന്നു നല്‍കുന്നതിനൊപ്പം ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത്തരം യാത്രകള്‍ സഹായിക്കുമെന്ന് സ്‌കൂള്‍ അധികൃതർ അറിയിച്ചു. വരും വർഷങ്ങളിലും നാലാംക്ലാസ് വിദ്യാർഥികള്‍ക്കായി വിവിധ സ്ഥലങ്ങളിലേക്ക് വിമാനയാത്ര സംഘടിപ്പിക്കുമെന്ന് പ്രധാന അദ്ധ്യാപകൻ സുനില്‍കുമാർ തട്ടക്കുഴ അറിയിച്ചു.