ലാല്‍ ജോസ് ചിത്രം ‘രസികനിലൂടെ’ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ബാലതാരം ഹരി മുരളിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.അൻപതോളം സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഹരി മുരളി കൈകാര്യം ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ‘രസികൻ’ എന്ന ചിത്രത്തില്‍ ദിലീപിന്റെ അനുജനായിട്ടാണ് ഹരി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വിയോഗ വാർത്ത അറിഞ്ഞതിന് പിന്നാലെ ഹരിയെ എറണാകുളത്തെ തട്ടുകടയില്‍ വച്ച് കണ്ടതിനെയും പഴയ ഓർമ്മകളെയും പറ്റി പറയുകയാണ് ലാല്‍ജോസ്.

ഒരു പ്രമുഖ മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’രസികന്റെ സെറ്റില്‍ എപ്പോഴും തമാശകളും കുസൃതി ചോദ്യങ്ങളുമായി ഹരി സജീവമായിരുന്നു. ചിത്രത്തില്‍ അവനെ പ്രശസ്തനാക്കിയ ആ നാടകരംഗം ദിലീപ് പഠിപ്പിച്ചു കൊടുത്തതാണ്. അതീവ ബുദ്ധിശാലിയായ കുട്ടിയായിരുന്നു അവൻ.’- ലാല്‍ ജോസ് പറഞ്ഞു.രസികന് ശേഷം ഹരി അഭിനയം നിർത്തി ഗ്രാഫിക്സിലേക്കും എഴുത്തിലേക്കും തിരിഞ്ഞതായി താൻ അറിഞ്ഞിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. അഞ്ച് മാസം മുമ്പ് എറണാകുളത്തെ ഒരു തട്ടുകടയില്‍ ഹരിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനെക്കുറിച്ചും സംവിധായകൻ ഓർത്തെടുത്തു.’താടി വളർത്തിയ ഒരു യുവാവ് ‘അങ്കിള്‍ എന്നെ മനസിലായോ’ എന്ന് ചോദിച്ചു. രസികനിലെ ഹരിയാണെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. നിങ്ങളെപ്പോലുള്ളവരെ കാണുമ്പോഴാണ് എനിക്ക് പ്രായമായി എന്ന് അറിയുന്നതെന്ന് ഞാൻ തമാശയായി പറഞ്ഞു. ആ കൂടിക്കാഴ്ച കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഈ വാർത്ത കേള്‍ക്കേണ്ടി വന്നത് വിശ്വസിക്കാനാവുന്നില്ല.’- ലാല്‍ ജോസ് പറഞ്ഞു.എഎം നസീർ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്തേക്ക് വന്നത്. തുടർന്ന് സിനിമയില്‍ സജീവമായി. പത്ത് വർഷം മുൻപ് വരെ അഭിനയരംഗത്ത് ഉണ്ടായിരുന്ന ഹരി, പിന്നീട് പഠനത്തിനായി സിനിമയില്‍ നിന്ന് വിട്ടുനിന്നു. ബംഗളൂരുവില്‍ നിന്ന് വിഷ്വല്‍ മീഡിയയില്‍ ബിരുദം നേടിയ ശേഷം വിദേശത്തും ജോലി ചെയ്തിരുന്നു. അമർ അക്ബർ അന്തോണിയില്‍ പൃഥ്വിരാജിന്റെ അനുജൻ വേഷത്തില്‍ ആണ് അവസാനമായി അഭിനയിച്ചത്.