ബെംഗളൂരു: പശ്ചിമേഷ്യയില്‍ സംഘർഷം തടരുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ 21 വിമാനങ്ങള്‍ കൂടി റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ദുബായ്, ദോഹ വിമാനങ്ങളാണ് റദ്ദാക്കിയത്.സാഹചര്യം മോശമായതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവർ സ്വന്തം രാജ്യങ്ങളിലേക്ക് തിരിക്കുന്നുണ്ട്. എന്നാല്‍ വിമാനങ്ങള്‍ നിർത്തലാക്കുന്ന സാഹചര്യം ഇങ്ങനെയുള്ളവർക്ക് യാത്രാ തടസം സൃഷ്ടിക്കുന്നുണ്ട്.

സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക. ‘ഉടൻ തന്നെ പുറപ്പെടുക’ എന്ന സന്ദേശമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. ഉയർന്ന അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഉടനടി പുറപ്പെടാനാണ് നിർദേശം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഏറ്റവും പ്രധാനപ്പെട്ട മുൻഗണന അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ വിവരങ്ങള്‍ നല്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ വർധിപ്പിച്ചതായും, സ്മാർട്ട് ട്രാവലർ എൻറോള്‍മെന്റ് പ്രോഗ്രാമില്‍ (STEP) രജിസ്റ്റർ ചെയ്യാനും വകുപ്പിന്റെ വാട്സാപ് പേജിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സുരക്ഷാ അപ്ഡേറ്റുകള് പിന്തുടരാനും അദ്ദേഹം ഉപദേശിച്ചു.