Home കർണാടക ഇന്ത്യയില്‍ 35 ലക്ഷം ശമ്പളം; അമേരിക്കയില്‍ ഒരു കോടി ശമ്പളം; എച്ച്‌-1ബി വിസ കിട്ടിയിട്ടും പോയില്ല: കാരണം

ഇന്ത്യയില്‍ 35 ലക്ഷം ശമ്പളം; അമേരിക്കയില്‍ ഒരു കോടി ശമ്പളം; എച്ച്‌-1ബി വിസ കിട്ടിയിട്ടും പോയില്ല: കാരണം

by ടാർസ്യുസ്

ബെംഗളൂരു: അമേരിക്കയിലെ ജോലിയും സ്ഥിര ജീവിതവും എന്നത് ഒരു കാലത്ത് പല ഇന്ത്യന്‍ ചെറുപ്പക്കാരുടെയും സ്വപ്‌നമായിരുന്നു.ഉയര്‍ന്ന ശമ്പളവും ജീവിത ശൈലിയുമാണ് പലരെയും ആകര്‍ഷിച്ചിരുന്നത്. അനധികൃതമായി ഏതു വിധേനയും അമേരിക്കയില്‍ എത്താന്‍ ശ്രമിച്ച്‌ ജീവന്‍ പൊലിഞ്ഞവരുടെ വാര്‍ത്തകളും വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാലത്ത് ഈ സ്വപ്നത്തിന് മങ്ങലേല്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച്‌-1ബി വിസയില്‍ അമേരിക്കയില്‍ പോകാന്‍ അവസരം ലഭിച്ചിട്ടും ഇന്ത്യയില്‍ തന്നെ തുടരുന്നതാണ് ഭാവിക്ക് നല്ലതെന്ന് ചിന്തിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം വര്‍ധിക്കുകയാണ്.

അമേരിക്കന്‍ തൊഴില്‍ മേഖലയുടെ ആകര്‍ഷണം കുറയുന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. റെഡ്ഡിറ്റിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നത്. ഇന്ത്യയിലെ ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ജീവിതച്ചെലവും അമേരിക്കന്‍ തൊഴില്‍ മേഖലയുടെ അനിശ്ചിതാവസ്ഥയുമാണ് പ്രൊഫഷണലുകളെ നാട്ടില്‍ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എച്ച്‌-1ബി വിസ ലഭിച്ച യുവാവാണ് അമേരിക്കന്‍ മോഹങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.അമേരിക്കയില്‍ ജോലി ചെയ്യുന്ന പല സുഹൃത്തുക്കളും, ഇന്ത്യയില്‍ തന്നെ തുടരുന്നതാണ് ഇപ്പോള്‍ ഏറ്റവും അനുയോജ്യം എന്ന് ഉപദേശിക്കുന്നതായി അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഐടി മേഖലയില്‍ ഇപ്പോള്‍ 30 മുതല്‍ 35 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം ലഭിക്കുന്ന സാഹചര്യമുണ്ട്. ഭാരയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണെങ്കില്‍ നാട്ടില്‍ മികച്ച സാമ്പത്തിക ഭദ്രത വളരെ എളുപ്പത്തില്‍ നേടാന്‍ സാധിക്കുമെന്നതാണ് യുവാക്കളെ ഇന്ത്യയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

ചെലവിനുള്ള തുക നീക്കി വച്ച ശേഷവും നല്ലൊരു തുക സമ്പാദിക്കാന്‍ കഴിയും. ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതം നയിക്കാനും കഴിയും.അമേരിക്കയില്‍ ഉയര്‍ന്ന ശമ്പളമുണ്ടായിട്ടും ഭീമമായ ജീവിതച്ചെലവുകളാണ് അവിടുത്തെ ജോലിയുടെ ആഷര്‍ഷണം കുറയ്ക്കുന്നത്. പ്രതിവര്‍ഷം 1.15 ലക്ഷം മുതല്‍ 1.25 ലക്ഷം ഡോളര്‍ വരെ (ഏകദേശം ഒരു കോടി മുതല്‍ 1.14 കോടി രൂപ വരെ) അമേരിക്കയില്‍ ശമ്പളം ലഭിച്ചാലും, ഉയര്‍ന്ന ചിലവുകള്‍ കാരണം മാസം 1500 മുതല്‍ 3000 ഡോളര്‍ വരെ (ഏകദേശം 1.37 ലക്ഷം മുതല്‍ 2.74 ലക്ഷം രൂപ വരെ) മാത്രമാണ് മിച്ചം പിടിക്കാന്‍ കഴിയുന്നത്. ഉയര്‍ന്ന വാടക, ആരോഗ്യ ഇന്‍ഷുറന്‍സ്, മറ്റ് നിത്യച്ചെലവുകള്‍ എന്നിവ ശമ്പളത്തിന്റെ വലിയൊരു ശതമാനം കവരുന്നു.ഇന്ത്യയില്‍ 35 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ഒരു ഉദ്യോഗസ്ഥന്‍ മാസം സമ്പാദിക്കുന്നതിന് തുല്യമാണ് ഈ തുക. ഇതിനുപുറമെ, ഇന്ത്യയില്‍ ലഭിക്കുന്നതു പോലെ കുടുംബാംഗങ്ങളുടെ പിന്തുണയോ വീട്ടുജോലിക്കാരെയോ അമേരിക്കയില്‍ ലഭ്യമല്ല എന്നതും വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റം സൃഷ്ടിച്ച തൊഴില്‍ പ്രതിസന്ധിയും അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ ആളുകളെ അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ നിന്ന് വലിയ രീതിയില്‍ അകറ്റുന്നുണ്ട്. കോവിഡിന് മുന്‍പുള്ള തുടക്കക്കാരുടെ ശമ്പളം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന 1.25 ലക്ഷം ഡോളര്‍ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പലരും അഭിപ്രായപ്പെട്ടു.അടിസ്ഥാന സൗകര്യങ്ങളുടെയും ജീവിതനിലവാരത്തിന്റെയും കാര്യത്തില്‍ ഇന്ത്യ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മികച്ച ശുചിത്വവും പൊതുസൗകര്യങ്ങളും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉയര്‍ന്ന ജീവിതച്ചെലവും കുറഞ്ഞ സമ്പാദ്യവും കാരണം അമേരിക്കന്‍ തൊഴിലവസരങ്ങള്‍ പഴയതു പോലെ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നില്ല എന്നതാണ് പുതിയ യാഥാര്‍ത്ഥ്യം.

You may also like

error: Content is protected !!
Join Our WhatsApp Group