ബെംഗളൂരുവില്‍: അർദ്ധരാത്രി മദ്യലഹരിയിലായിരുന്ന യുവതികള്‍ സ്കൂട്ടർ കാറിലിടിപ്പിച്ചു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ കയ്യില്‍ ചുറ്റിയ ചെയിൻ ഉപയോഗിച്ച് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകാരുടെ പരാതിയില്‍ ഹുളിമാവ് പൊലീസ് യുവതികളെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ അർദ്ധരാത്രി മദ്യലഹരിയിലായിരുന്ന രണ്ട് യുവതികള്‍ നടുറോഡില്‍ ബഹളമുണ്ടാക്കി. കോറമംഗല, ജെപി നഗർ സ്വദേശിനികളാണ് കാർ ഡ്രൈവറെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.യുവതികള്‍ രാത്രി സുഹൃത്തുക്കളോടൊപ്പം ഒരു സ്വകാര്യ ഹോട്ടലില്‍ പോയിരുന്നു. മടങ്ങിവരുമ്പോള്‍ ഹുളിമാവ് ദേവരചിക്കനഹള്ളി മെയിൻ റോഡില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിന്റെ പിന്നിലിടിച്ചു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ യുവതികള്‍ ആക്രമിക്കുകയായിരുന്നു. ഒരു യുവതി കയ്യില്‍ ചെയിൻ ചുറ്റി കാർ ഡ്രൈവറെ ആക്രമിച്ചു. ഈ സമയം തടിച്ചുകൂടിയ നാട്ടുകാർ യുവതികളെ തടഞ്ഞു. മദ്യലഹരിയിലായിരുന്ന യുവതികള്‍ ഡ്രൈവറെയും നാട്ടുകാരെയും അസഭ്യം പറഞ്ഞു. ബഹളം കൂടിയപ്പോള്‍ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് രണ്ട് യുവതികളെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു. കാര്‍ ഡ്രൈവര്‍ യാത്രക്കാരെ പിക്കപ്പ് ചെയ്യാൻ പോകുമ്പോള്‍ പിന്നില്‍ നിന്ന് സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. നഷ്ടപരിഹാരം ചോദിച്ചപ്പോള്‍ യുവതികള്‍ ആദ്യം രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് താക്കോല്‍ എടുക്കാൻ ശ്രമിച്ചപ്പോള്‍ ചെയിൻ കൊണ്ട് ഡ്രൈവറുടെ മുഖത്തും കയ്യിലും അടിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഡ്രൈവർ അഹമ്മദ് പറഞ്ഞു.