രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനും ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസിനെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കി. 2019 ജൂലൈയില്‍ കര്‍ണാടകത്തില്‍ ജെഡിഎസ്–- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും പെഗാസസിന്റെ സഹായം തേടിയത്. അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര, മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമിയുടെയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പേഴ്സണല്‍ സെക്രട്ടറിമാര്‍, മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാവിഭാഗത്തിലെ പൊലീസുകാരന്‍ എന്നിവരുടെ ഫോണുകളിലേക്ക് പെഗാസസ് കടന്നുകയറ്റശ്രമം നടത്തിയെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ടുചെയ്തു.
2019 ജൂലൈയിലെ ആദ്യ രണ്ടാഴ്ചയിലാണ് കര്‍ണാടകത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ബിജെപി അട്ടിമറിനീക്കം തകൃതിയാക്കിയത്. കോണ്‍ഗ്രസിന്റെ പതിമൂന്നും ജെഡിഎസിന്റെ മൂന്നും എംഎല്‍എമാര്‍ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തി. യുഎസ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി തിടുക്കത്തില്‍ മടങ്ങി വിമതരെ തിരിച്ചുപിടിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കി. ഈ ഘട്ടത്തിലാണ് പെഗാസസ് ഇടപെട്ടത്. കുമാരസ്വാമിയുടെ പേഴ്സണല്‍ സെക്രട്ടറി സതീഷിന്റെ രണ്ട് നമ്ബര്‍ പെഗാസസ് ആക്രമണത്തിന് ഇരയായി. സിദ്ധരാമയ്യയുടെ പേഴ്സണല്‍ സെക്രട്ടറി വെങ്കടേഷിന്റെ നമ്ബറും നിരീക്ഷണത്തിലായി. 27 വര്‍ഷമായി കൂടെയുള്ള വിശ്വസ്തനായ വെങ്കടേഷിനെയാണ് സ്വന്തമായി ഫോണില്ലാത്ത സിദ്ധരാമയ്യ വിളികള്‍ക്ക് ആശ്രയിക്കുന്നത്.
ഭരണമുന്നണിയുടെ ഇടപെടലില്‍ രണ്ട് എംഎല്‍എമാര്‍ രാജിപ്രഖ്യാപനത്തില്‍നിന്ന് പിന്‍വാങ്ങി. തൊട്ടടുത്തദിവസം വീണ്ടും തീരുമാനംമാറ്റിയ ഇവര്‍ പിന്നീട് മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ സെക്രട്ടറിക്കൊപ്പം മുംബൈയിലേക്ക് പറന്നു. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഇവരെ കാണാന്‍ മുംബൈയില്‍ എത്തിയെങ്കിലും കാര്യമുണ്ടായില്ല. 4000 കോടിയുടെ ചിട്ടിത്തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം നേരിട്ടിരുന്ന റോഷന്‍ ബെയ്ഗ് അടക്കം കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമതപക്ഷത്തേക്ക് ചേക്കേറിയതോടെ സര്‍ക്കാര്‍ വീണു. 17 വിമതരില്‍ 12 പേര്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാരായി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും സമാനമായ രീതിയില്‍ ബിജെപി വീഴ്ത്തിയിരുന്നു.
*നിർത്തിവെച്ച യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് 23 മുതൽ സർവീസ് പുനരാരംഭിക്കുന്നു; ബുക്കിംഗ് ആരംഭിച്ചു*