കൊച്ചി : മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ ഇരു കൈകളും അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവയ്ക്കപ്പെട്ട കർണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡയെ കാണാനെത്തിയ നേവിസിന്റെ അമ്മ ഷെറിൻ മാത്യു കൈകള്‍ ചേർത്ത്പിടിച്ച് കരയുമ്ബോള്‍ പിതാവ് സാജൻ മാത്യുവും ശസ്ത്രക്രിയ നടത്തിയ ഡോ.സുബ്രഹ്മണ്യ അയ്യരും വിതുമ്ബലോടെ കൈകൂപ്പുന്നു.

മകന്റെ കൈകള്‍, മരിക്കാത്ത കൈകള്‍’ ചിത്രത്തിന്റെ പശ്ചാത്തലം. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന് ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി-ദൃശ്യമാദ്ധ്യമ അവാർഡ് നേടിയ ചിത്രമാണിത്.മകന്റെ ആ കൈകള്‍ വീണ്ടുമൊന്ന് കാണാനായതിന്റെ സന്തോഷത്തില്‍ നിറകണ്ണുകളോടെയാണ് സാജൻ മാത്യുവും ഷെറിനും ബസവന ഗൗഡയുടെ കൈകള്‍ ചേർത്തു പിടിച്ചത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് ഈ രണ്ടു കൈകളെന്ന് നേവിസിന്റെ അച്ഛൻ സാജൻ മാത്യു പറഞ്ഞു. 34 വയസുകാരനായ ബസവന ഗൗഡ ബെല്ലാരിയിലെ ഒരു അരിമില്ലില്‍ ബോയിലർ ഓപ്പറേറ്ററായിരുന്നു. 2011 ജൂലൈയില്‍ ജോലി സ്ഥലത്ത് വച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ഇരു കൈകളും നഷ്ടമായത്.