ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരും. മെയ് 23ന് 80,000 പേർക്ക് ഇരിക്കാവുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ തറക്കില്ലിടല്‍ ചടങ്ങ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.നിർമാണം പൂർത്തിയാകുന്നതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറും.ബെംഗളൂരു നഗരത്തില്‍ നിന്ന് അകലെയുള്ള അനേക്കലിലാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയരുക. 80,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങള്‍ മൂന്ന് വർഷത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 943 കോടിയാണ് പദ്ധതിച്ചെലവായി വിലയിരുത്തുന്നത്. സിദ്ധരാമയ്യ തറക്കല്ലിടല്‍ ചടങ്ങ് നടത്തുമ്പോള്‍ പദ്ധതിയുടെ ആഗോള ടെൻഡർ പ്രക്രിയയും അതേ ദിവസം തന്നെ അവസാനിക്കും.
തമിഴ്നാട് അതിർത്തിക്കടുത്തുള്ള ആനേക്കലിലെ സൂര്യനഗറില്‍ കർണാടക ഹൗസിങ് ബോർഡിന്റെ (കെഎച്ച്ബി) ഉടമസ്ഥതയിലുള്ള 75 ഏക്കർ സ്ഥലത്താണ് നിർദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുക. കഴിഞ്ഞ വർഷം ഒക്ടോബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന വലിയ സ്പോർട്സ് കോംപ്ലക്സ് നിർമിക്കാൻ കർണാടക സർക്കാർ അംഗീകാരം നല്‍കിയിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ ഘട്ടത്തില്‍ നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന, എൻജിനീയറിങ്, നിർമാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ വികസന പ്രവർത്തനങ്ങള്‍ക്കുമായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.അതേസമയം, പദ്ധതിയില്‍ എതിർപ്പ് ശക്തമായി. ബെംഗളൂരു നഗരത്തില്‍ നിന്ന് അകലെ തമിഴ്നാടിനോട് ചേർന്നാണ് ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത് എന്നതാണ് എതിർപ്പിന് കാരണം. ആനേക്കല്‍ നഗരത്തിന്റെ തെക്കൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും ചൂട്ടിക്കാട്ടുന്നുണ്ട്. ഇത്രയും അകലെയുള്ള സ്ഥലത്തേക്ക് 80,000 കാണികള്‍ എങ്ങനെ എത്തുമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
സ്റ്റേഡിയം പരിസരത്തേക്ക് നല്ല റോഡും മെട്രോ കണക്റ്റിവിറ്റിയും ഇല്ലെങ്കില്‍ പദ്ധതിയുടെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് ബയോകോണ്‍ ലിമിറ്റഡിന്റെ ചെയർപേഴ്സണ്‍ കിരണ്‍ മജുംദാർ ഷാ രംഗത്തുവന്നിരുന്നു. ആനേക്കലില്‍ നിന്ന് അകലെയാണ് മെട്രോയുള്ളത്. റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ പ്രാകൃതമാണ്. അതിനാല്‍ സ്റ്റേഡിയം പൂർത്തിയാക്കുന്നതിന് മുൻപ് കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.2025 ജൂണില്‍ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേരുടെ മരണം സംഭവിച്ചിരുന്നു. ഇതോടെയാണ് ബെംഗളൂരു നഗരത്തിലെ തിരക്കില്‍ നിന്ന് മാറി പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യം ഉയർന്നത്. ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന നിലവിലെ സ്റ്റേഡിയത്തിന് 32,000 പേർക്ക് മാത്രമാണ് ഇരിപ്പിടമുള്ളത്.