മൈസൂരു : ഇത്തവണത്തെ ദസറ സീസണിൽ കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികവരുമാനമാണ് നേടിയത്. കോവിഡ് കാലത്തിനുശേഷം ദസറ സീസണിലെ എറ്റവുംഉയർന്ന വരുമാനമാണിതെന്ന് കെഎസ്ആർടിസി മൈസൂരു അർബൻ ഡിവിഷണൽ കൺട്രോളർ എസ്.ടി. വീരേഷ് പറഞ്ഞു. ദസറക്കാലത്ത് തിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി 600 സ്പെഷ്യൽ ബസുകൾ നിരത്തിലിറക്കിയിരുന്നു. ബസുകളിലെല്ലാം നല്ല തിരക്കായിരിന്നുവെന്ന് എസ്.ടി. വീരേഷ് അറിയിച്ചു.
മൈസൂരു റൂറൽ ഡിവിഷൻ 6.2 കോടി രൂപയുടെ അധികവരുമാനവും മൈസൂരു അർബൻ ഡിവിഷൻ 1.7 കോടി രൂപയുടെ അധികവരുമാനവുംനേടി. കഴിഞ്ഞവർഷം റൂറൽ ഡിവിഷന് 4.8 കോടി രൂപയായിരുന്നു അധികവരുമാനം. അർബൻ ഡിവിഷന് ഒരു കോടി രൂപയുടെ അധികവരുമാനമായിരുന്നു ലഭിച്ചത്.മൈസൂരു നഗരം, ചാമുണ്ടി ഹിൽസ്, മൃഗശാല, ബൃന്ദാവൻ ഗാർഡൻസ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ് ആളുകൾ ഒഴുകിയെത്തിയത്. സാധാരണ ദിവസങ്ങളിൽ പ്രതിദിനം 3.5 ലക്ഷംപേരാണ് മൈസൂരു സിറ്റി ബസുകളിൽ യാത്ര ചെയ്യാറുള്ളത്.
ദസറ ദിവസങ്ങളിൽ ഇത് 5.5 ലക്ഷമായി ഉയർന്നു. മൈസൂരു റൂറൽ ഡിവിഷൻ 350 സ്പെഷ്യൽ ബസുകളും ബെംഗളൂരു റൂറൽ ഡിവിഷൻ 250 ബസുകളും ഓടിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിദിനം ശരാശരി 2.5 ലക്ഷം പേർ മൈസൂരുവിലേക്ക് യാത്ര ചെയ്തിരുന്നു. ഈ വർഷം വടക്കൻ കർണാടക ജില്ലകളിൽ നിന്നുള്ളവർ കൂടുതൽ മൈസൂരു സന്ദർശിച്ചു.ആയുധപൂജയും വിജയദശമി അവധിദിനങ്ങളും കണക്കിലെടുത്ത് മൈസൂരു, കുടക്, ചാമരാജനഗർ, ഹാസൻ, മാണ്ഡ്യ, ചിക്കബല്ലാപുര, തുമകൂരു എന്നിവിടങ്ങളിൽനിന്ന് ധാരാളം സന്ദർശകർ ദസറയുടെ അവസാന മൂന്നുദിവസങ്ങളിൽ മൈസൂരുവിലേക്ക് യാത്രചെയ്തു.
ദസറ ഘോഷയാത്ര ദിനത്തിൽ ഗതാഗതക്കുരുക്കും വലിയ ജനസാന്ദ്രതയും ഉണ്ടായിട്ടും കെഎസ്ആർടിസി ബസുകൾ വിജയകരമായി സർവീസ് നടത്തി. ബെംഗളൂരു, ചാമരാജനഗർ, ഹാസൻ, മടിക്കേരി റൂട്ടുകളിൽ എല്ലാദിവസവും യാത്രക്കാരുടെ തിരക്കായിരുന്നു.
എഐ സഹായത്തോടെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചു; യുവാവിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് ആയിരത്തോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍
എഐയുടെ സഹായത്തോടെ സഹപാഠികളായ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് എന്‍ജിനീയങ്ങ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍.മുപ്പതിലധികം വിദ്യാര്‍ഥിനികളുടെ ചിത്രമാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. ഛത്തീസ്ഗഡിലെ നയാ റായ്പൂരിലുള്ള ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയാണ് കോളജിലെ മറ്റു പെണ്‍കുട്ടികളുടെ അശ്ലീല ചിത്രം എഐ സഹായത്തോടെ പുനസൃഷ്ടിച്ചത്. സംഭവത്തിനു പിന്നാലെ വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം പെണ്‍കുട്ടികള്‍ ആരും തന്നെ പോലിസില്‍ പരാതി നല്‍കിയിട്ടില്ല.ബിലാസ്പൂര്‍ സ്വദേശിയായ യുവാവാണ് അശ്ലീല ചിത്രം നിര്‍മ്മിച്ചത്. മുപ്പതിലധികം വിദ്യാര്‍ഥിനികളുടെ ചിത്രമാണ് ഇയാള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോശമായ രീതിയിലാക്കിയതായാണ് പരാതി. ഇയാളുടെ പക്കല്‍ നിന്ന് വിദ്യാര്‍ഥികളുടെ ആയിരത്തോളം ചിത്രങ്ങളും വിഡിയോയും കണ്ടെടുത്തു. ഒക്ടോബര്‍ ആറാം തീയതിയാണ് 36 വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ കോളജില്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചു.
അന്വേഷണ കമ്മറ്റി നടത്തിയ തിരച്ചിലില്‍ കുറ്റാരോപിതനായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ഇതില്‍ നിന്ന് ആയിരത്തോളം ചിത്രങ്ങളും വിഡിയോകളുമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ ക്യാംപസിന് പുറത്തുള്ള മറ്റുള്ള ആര്‍ക്കെങ്കിലും അയച്ച് നല്‍കിയിട്ടുണ്ടോ എന്നതു പരിശോധിക്കുന്നുണ്ടെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയ ഉടനെ നടപടി സ്വീകരിക്കുമെന്നുംം പൊലീസ് അറിയിച്ചു