ത്രിവർണ പതാകയുടെ നിറവും കഥകളി ഗ്രാഫിക്സുമുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തില്‍പ്പെട്ടു.ബെംഗളൂരുവിലെ പ്രകാശ് ബോഡി വർക് ഷോപ്പില്‍നിന്ന് കെഎസ്ആർടിസിക്ക് ഡെലിവറി നല്കാൻ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട്ടിലെ ഹൊസൂറിന് സമീപത്തുവെച്ച് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ പിന്നില്‍ ഇടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ബസിന് പിന്നില്‍ മറ്റൊരു ലോറിയും ഇടിച്ചു.
അപകടശേഷമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അശോക് ലെയ്ലാന്ഡിന്റെ 13.5 മീറ്റര്‍ നീളമുള്ള ഗരുഡ് ഷാസിയിലുള്ള സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ഒരുങ്ങിയിരിക്കുന്നത് പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ്.കെഎസ്ആര്‍ടിസിക്കായി ആകെ 143 പുതിയ ബസുകളാണ് വാങ്ങിയിരുന്നത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍, ഓര്‍ഡിനറി എന്നിങ്ങനെയുള്ള സര്‍വീസുകള്‍ക്കായാണ് ഇവ എത്തുന്നത്.
ടാറ്റ, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ ബസുകള്‍ക്കൊപ്പം അന്തര്‍ സംസ്ഥാന പാതകളില്‍ സര്‍വീസ് നടത്തുന്നതിനായി വോള്‍വോയുടെ ആഡംബര മള്‍ട്ടി ആക്സില്‍ മോഡലായ 9600 സീറ്റര്‍ മോഡലും കെഎസ്ആര്‍ടിസിക്കായി എത്തിയിരുന്നു.ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളായിരുന്നെങ്കില്‍ അതിനുശേഷം എത്തിയിട്ടുള്ളവയെല്ലാം അശോക് ലെയ്ലാന്‍ഡ് മോഡലുകളാണ്. ലെയ്ലാന്ഡിന്റെ 10.5 മീറ്റര്‍ ഷാസിയാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനായി തിരഞ്ഞെടുത്തത്. ഓര്‍ഡിനറിക്കായി ഐഷറിന്റെ 8.5 മീറ്റര്‍ ഷാസിയിലുള്ള ബസുകളും എത്തിയിട്ടുണ്ട്