Home Featured ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു തീപിടിച്ചു

ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു തീപിടിച്ചു

by admin

ചെന്നൈ:ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ വെല്ലൂരിനു സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽമൂലം 26 യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെല്ലൂരിനടുത്തുള്ള പള്ളിക്കൊണ്ട ടോൾ ഗേറ്റിൽനിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ അകലെയുള്ള അഗരംചേരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്.

യാത്രയ്ക്കിടയിൽ ഡ്രൈവർ ശങ്കർ ബോണറ്റിൽനിന്ന് പുക ഉയരുന്നത് കണ്ട ഉടൻതന്നെ ബസ് റോഡരികിൽ നിർത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും ബസ് കത്തിത്തുടങ്ങി. ഗുഡിയാത്തം മേഖലയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. വൈദ്യുതി ഷോട് സർക്കിറ്റാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം.

ശില്‍പയുടെ കേഡര്‍ മാറ്റത്തിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍, ഹൈക്കോടതി ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ കർണാടക കേഡറിലേക്ക് മാറ്റാനുള്ള കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി.കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാരിന്റെ അപ്പീലില്‍ ഡി. ശില്‍പയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സില്‍ എഐജിയായ കർണാടക സ്വദേശി ഡി. ശില്‍പ്പ 2015 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥയാണ്. 2015 ല്‍ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവുമൂലമാണു കർണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്ന ശില്‍പ്പയുടെ വാദം കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു.

രണ്ട് മാസത്തിനുള്ളില്‍ കേഡർ മാറ്റ നടപടികള്‍ പൂർത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് എതിരെയാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേഡർ അനുവദിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. കേഡർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 2008 ലെ നയം തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ആണ് കേസില്‍ ഹാജരാകുന്നത്.

കേന്ദ്രത്തിന്റെ അപ്പീലില്‍ മറുപടി നല്‍കാൻ നാല് ആഴ്ചത്തെ സമയം ശില്‍പ്പയ്ക്ക് കോടതി അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.ഡി. ശില്‍പയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ പി. ജോർജ് ഗിരി, ജാസ്മിൻ കുര്യൻ ഗിരി എന്നിവർ ഹാജരായി. 2015 ബാച്ച്‌ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഡി. ശില്‍പ്പ. കർണാടക കേഡറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യം കേന്ദ്രം നിരസിച്ചതിനെ തുടർന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിന്റെ ഹൈദരാബാദ് ബെഞ്ചിനെ സമീപിച്ചിരുന്നു.

അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിന്റെ ഹൈദരാബാദ് ബെഞ്ച് ശില്‍പ്പയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാൻ അനുമതി നല്‍കി. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻനിലപാട് മാറ്റാൻ തയ്യാറായില്ല. തുടർന്നാണ് കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെ ശില്‍പ സമീപിച്ചത്. അവിടെനിന്നും അനുകൂല ഉത്തരവ് ഉണ്ടാകാത്തതിനെ തുടർന്ന് കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി രണ്ട് മാസത്തിനുള്ളില്‍ കേഡർ മാറ്റി ഉത്തരവിറക്കാൻ നിർദേശിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group