ബംഗളുരൂ: നഗരത്തിലെ കാല്‍നടയാത്രക്കാർക്കുള്ള ഫുട്പാത്തുകളുടെ ദയനീയാവസ്ഥ തുറന്നുകാട്ടി കനേഡിയൻ പൗരന്റെ വീഡിയോ.സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ബംഗളൂരുവിലെ മജസ്റ്റിക് ബസ്റ്റാൻഡ് മുതല്‍ സ്റ്റാർബക്സ് ഔട്ട്ലെറ്റ് വരെയുള്ള പ്രദേശങ്ങളിലെ വൃത്തിഹീനമായ ഫുട്പാത്തുകള്‍, തുറന്ന ഓടകള്‍, മുള്ളുവേലി എന്നിവയുടെ വീഡിയോയാണ് കാനഡക്കാരനായ കാലേബ് ഫ്രീസെൻ പകർത്തിയത്.’ബംഗളൂരുവിലെ നടക്കാൻ പറ്റാത്ത നടപ്പാതകള്‍’ എന്ന തലക്കെട്ടോടുകൂടിയാണ് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോ വൈറലായതോടുകൂടി കാല്‍നടയാത്രക്കാർക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഇടം ഉറപ്പാക്കാൻ ഫുട്പാത്തുകള്‍ കേന്ദ്രീകരിച്ച് ബംഗളൂരു സെൻട്രല്‍ സിറ്റി കോർപ്പറേഷൻ ടീം മജസ്റ്റിക് പരിസരത്ത് തീവ്രമായ ശുചീകരണ ഡ്രൈവ് നടത്തി. തുടർന്ന് ഗ്രേറ്റർ ബെംഗളുരൂ അതോറിറ്റി ( ജി ബി എ) ശുചീകരണ ഡ്രൈവിന്റെ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
പിന്നാലെ അതേ സ്ഥലത്തിന്റെ മുമ്ബും ശേഷവുമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് കാലേബ് സംഭവത്തില്‍ പ്രതികരിക്കുകയും ചെയ്തു. കോർപ്പറേഷന്റയും പൗരസമിതിയുടെയും ദ്രുതഗതിയിലുള്ള പ്രവർത്തനത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഫ്രീസെൻ പോസ്റ്റിന് മറുപടി നല്‍കിയത്. ഫുട്പാത്തിന്റെ മുമ്ബും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കിട്ട പോസ്റ്റ് വൈറലായതോടെ, സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ ഒരു വിഭാഗം അധികാരികളുടെ നടപടിയെ പ്രശംസിച്ചു, മറ്റുള്ളവർ ഇത്തരം പ്രശ്നങ്ങളില്‍ ഒരു വിദേശി എല്ലായ്‌പ്പോഴും ഇടപെടേണ്ടിവരുമോ എന്നും ചോദിച്ചു.