ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിലെ യാത്രാനിരക്ക് വർധിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ(എഫ്എഫ്സി) റിപ്പോർട്ട് ഒടുവിൽ പുറത്തുവന്നു. നിരക്ക് വർധന നിലവിൽവന്നശേഷം ഏഴുമാസം കഴിയുമ്പോഴാണ് റിപ്പോർട്ട് പുറത്തുവരുന്നത്.വിവരാവാകാശ നിയമത്തെ കൂട്ടുപിടിച്ചുള്ള ഇടപെടലുകളിലൂടെയും ഹൈക്കോടതി ഇടപെടലിലൂടെയുമാണ് ഇപ്പോൾ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്.കഴുത്തറുപ്പൻ നിരക്കുവർധന നടപ്പാക്കിയതിൽ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യമുയർന്നത്.
ഒടുവിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ വെബ്സൈറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.ഫെബ്രുവരിയിലാണ് ബിഎംആർസിഎൽ യാത്രാ നിരക്ക് വർധിപ്പിച്ചത്. നൂറ് ശതമാനത്തിലധികമായിരുന്നു പല സ്റ്റേഷനുകളിലേക്കും നിരക്കുവർധന. എഫ്എഫ്സിയുടെ ശുപാർശ പ്രകാരമാണ് നിരക്കുവർധനയെന്നാണ് അന്ന് ബിഎംആർസിഎൽ വിശദീകരിച്ചത്.എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ ഏഴര വർഷത്തേക്ക് 51.55 ശതമാനം വർധനയാണ് നിർദേശിച്ചിരിക്കുന്നത്. ശുപാർശക്കപ്പുറത്തേക്കുള്ള വർധനയാണ് ബിഎംആർസിഎൽ വരുത്തിയതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
നൂറു ശതമാനത്തിനു മുകളിൽ നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം കനത്തതോടെ ചെറിയ കുറവുവരുത്താൻ ബിഎംആർസിഎൽ തയ്യാറായിരുന്നു. അപ്പോഴും വർധന 71 ശതമാനത്തിലേക്കാണ് എത്തിയത്.എഫ്എഫ്സി റിപ്പോർട്ട് പുറത്തുവന്നതോടെ നിരക്ക് വർധന വീണ്ടും കുറക്കാൻ ബിഎംആർസിഎൽ തയ്യാറാകുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.ദിവസേന ലക്ഷക്കണക്കിനാളുകളാണ് യാത്രക്കായി മെട്രോയെ ആശ്രയിക്കുന്നത്. ആളുകളുടെ വരുമാനത്തിന്റെ ഒരുഭാഗം മെട്രോ യാത്രയുടെ ചെലവിലേക്കായി നീക്കിവെക്കേണ്ട ഗതികേടാണുള്ളത്.