ബംഗളൂരു: ബംഗളൂരുവിലെ ആത്മഹത്യ പ്രതിരോധ സഹായ ഹെൽപ്ലൈനുകളിലേക്ക് പരാതി പ്രളയം. കുടുംബ ബന്ധത്തിലെ പ്രശ്നങ്ങള്‍, പഠനപരമായ സമ്മര്‍ദം, ജോലികളിലെ സമ്മർദം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടി ഹെല്പ് ലൈന്‍ നമ്പറുകളിലേക്ക് നിരവധി കോളുകളാണ് വരുന്നത്.ജീവിതത്തില്‍ കാലിടറി വീഴുമ്പോള്‍ മനുഷ്യന് താങ്ങ് മറ്റൊരു മനുഷ്യന് മാത്രമാണ് എന്നാണ് ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്റ്റംബര്‍ 10നോടനുബന്ധിച്ച് വിവിധ ഹെല്പ് ലൈന്‍ വളന്റിയര്‍മാരുടെ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകുന്നത്. സോഷ്യല്‍ മീഡിയ ജീവിതത്തിന്റെ മുഴുവന്‍ ഭാഗവും കവര്‍ന്നെടുക്കുമ്പോഴും മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഓരോ മനുഷ്യനും കിണഞ്ഞു പരിശ്രമിക്കുകയാണ്.
2019ല്‍ സ്ഥാപിതമായ അര്‍പിത ഫൗണ്ടേഷന് ഇതുവരെ 30,000 കോളുകള്‍ കൈകാര്യം ചെയ്തു. മാസത്തില്‍ 100ന് മുകളില്‍ കോളുകള്‍ വരുന്നുവെന്നും ഇതില്‍ 30 എണ്ണത്തോളം ബംഗളൂരുവില്നിന്നാണെന്നും ഹെല്പ് ലൈന്‍ സൂപ്പര്‍ വൈസര്‍ പാട്രിക് വാസ് പറയുന്നു. 20ലധികം വളന്റിയര്‍മാര്‍ സേവന സന്നദ്ധരായി കൂടെയുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോണ്‍: 080 23655557
സഹായി: മെഡികൊ പാസ്ട്രല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹെല്പ് ലൈന്‍ സംവിധാനമാണ് സഹായി. 22 വര്‍ഷമായി സേവനം തുടരുന്ന സഘടനയാണിത്. 2024 ജൂലൈക്കും 2025 ജൂണിനുമിടയില്‍ 711 കോളുകള്‍ക്ക് ഉത്തരം നല്കി. 18 വയസ്സിനും 20 വയസ്സിനുമിടയിലുള്ളവരാണ് വിളിക്കുന്നവരില്‍ ഭൂരിഭാഗവും. വര്‍ഷത്തില്‍ 600 ഓളം കോളുകള്‍ വരുന്നുണ്ടെന്ന് അസോസിയേഷന് സെക്രട്ടറി അല്‍ഫോണ്‍സ് പറഞ്ഞു. ഫോണ്‍: 080 2549 777724×7 ഹെല്പ് ലൈന്‍: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തുന്ന ടെലി-മാനസ് ഹെൽപ് ലൈൻ സംവിധാനത്തിന്റെ സേവനം 20ലധികം ഭാഷകളിൽ ലഭ്യമാണ്. പരിശീലനം ലഭിച്ച കൗൺസലർമാരാണ് കോളുകൾ കൈകാര്യം ചെയ്യുന്നത്. ഫോണ്‍:1800 891 4416