ബംഗളൂരുവിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ ശനിയാഴ്ച പാമ്പുകടിയേറ്റു മരിച്ചു. പാമ്പ് ഒളിച്ചിരുന്ന ചെരുപ്പ് ധരിച്ചതിനെ തുടർന്നാണ് ഇയാൾ മരിച്ചത്.
ബന്നാർഘട്ടയിലെ രംഗനാഥ ലേഔട്ടിൽ താമസിക്കുന്ന മഞ്ജു പ്രകാശ് എന്നയാളുടെ കാലിന് മുമ്പ് ഒരു അപകടം മൂലം മരവിപ്പ് ഉണ്ടായിരുന്നുവെന്നും അതിനാൽ പാമ്പ് കടിയേറ്റതിന്റെ വേദന അനുഭവപ്പെട്ടിരിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ടിസിഎസിൽ ജോലിക്കാരനായിരുന്ന 41 കാരനായ പ്രകാശ് ഉച്ചയ്ക്ക് 12.45 ഓടെ കരിമ്പിൻ കടയിൽ നിന്ന് ക്രോക്സ് ധരിച്ച് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് സംഭവം. ചെരുപ്പുകൾ പുറത്ത് വച്ചിട്ട് വിശ്രമിക്കാൻ മുറിയിലേക്ക് പോയതായിരുന്നു അദ്ദേഹം.
ഒരു മണിക്കൂർ കഴിഞ്ഞു പ്രകാശ് ധരിച്ചിരുന്ന ക്രോക്സ് ചെരുപ്പിന് സമീപം ഒരു ചത്ത പാമ്പിനെ കണ്ടപ്പോൾ, പ്രകാശിന്റെ ഷൂസിനുള്ളിൽ പാമ്പ് ഉണ്ടായിരുന്നിരിക്കാമെന്ന സംശയത്തിൽ കുടുംബാംഗങ്ങൾ പ്രകാശിന്റെ മുറിയിലേക്ക് ഓടിയപ്പോൾ വായിൽ നുരയും കാലിൽ നിന്ന് ചോരയും വന്ന് കട്ടിലിൽ കിടക്കുന്ന പ്രകാശിനെയാണ് അവർ കണ്ടത് ഉടനെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും , അവിടെ വെച്ച് ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.
2016 ൽ ഒരു ബസ് അപകടത്തിൽപ്പെട്ട പ്രകാശിന് കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ കാലിന്റെ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നു.