മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാൻ തീരുമാനം. ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
മഴ ശക്തമായി പെയ്യുന്ന സമയങ്ങളിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.
വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂർ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
നിലവിൽ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടർന്നു നിൽക്കുന്ന പാറകൾ ഇനിയും റോഡിലേക്ക് വീഴാൻ സാധ്യതയുണ്ട്.
ആയതിനാൽ പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. പ്രദേശത്ത് റോഡിൽ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയർ ആൻ്റ് റെസ് വിഭാഗവും തഹസിൽദാറും ഉറപ്പുവരുത്തണം.
ആവശ്യത്തിന് ക്രെയിനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം. ആംബുലൻസ് സർവീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രതാനിർദ്ദേശം നൽകാനും ജില്ലാകലക്ടർ നിർദ്ദേശം നൽകി.