കാസർകോട് ജില്ലയിലെ വൊർക്കടിയില്‍ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മെല്‍വിൻ മൊണ്ടീറോവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.ബൈന്ദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്‍ത്തോടിലെ ബയതിയാനിക്ക് സമീപത്തുനിന്നാണ് അറസ്റ്റ്. അന്വേഷണത്തിനായി മഞ്ചേശ്വരം പൊലീസിന് കൈമാറി. വൊർക്കാടി നല്ലങ്ങിപ്പടവ് സ്വദേശിയും പരേതനായ ലൂയിസ് മൊണ്ടീറോയുടെ മകനുമായ മെല്‍വിൻ വ്യാഴാഴ്ച രാവിലെ തന്റെ മാതാവ് ഹില്‍ഡ മൊണ്ടീറോയെ (59) വീട്ടില്‍ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു പൊലീസ്.മാതാവിനെ കൊലപ്പെടുത്തിയശേഷം മെല്‍വിൻ അയല്‍വാസിയും ബന്ധുവുമായ വിക്ടറിന്റെ ഭാര്യ ലോലിറ്റയുടെ (30) വീട്ടിലെത്തി തന്റെ മാതാവിനെ കാണാനില്ലെന്ന് പറഞ്ഞു. ലോലിത ഹില്‍ഡയെ കാണാൻ ഓടിയെത്തിയപ്പോള്‍, അയാള്‍ അവളെയും തീകൊളുത്തി എന്നാണ് ആരോപണം. ലോലിതക്ക് ഗുരുതരമായി പൊള്ളലേറ്റതിനെതുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്ബോള്‍ മെല്‍വിനും ഹില്‍ഡയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
ഹില്‍ഡയുടെ ഇളയ മകൻ ആല്‍വിൻ അടുത്തിടെ ജോലിക്കായി കുവൈത്തിലേക്ക് പോയിരുന്നു.കുറ്റകൃത്യം ചെയ്തശേഷം മെല്‍വിൻ ഓട്ടോറിക്ഷയില്‍ ഹൊസങ്കടിയിലേക്ക് രക്ഷപ്പെടുകയും പിന്നീട് മംഗളൂരുവിലേക്ക് ബസില്‍ കയറുകയും ചെയ്യുകയായിരുന്നു. ബൈന്ദൂർ എസ്.ഐ ബി.എൻ. തിമ്മേഷ്, കൊല്ലൂർ എസ്.ഐ കെ. വിനയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നാഗേന്ദ്ര (കൊല്ലൂർ), പറയ മഠപതി, മാലപ്പ ദേശായി, ചിദാനന്ദ (ബൈന്ദൂർ) എന്നീ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.