മഹദേശ്വര കുന്നുകളിലെ ഹുഗ്യം വനമേഖലയില്‍ ഒരു കടുവയുടെയും നാലു കുഞ്ഞുങ്ങളുടെയും മരണം അന്വേഷിക്കാൻ കർണാടക സർക്കാർ.വ്യാഴാഴ്ചയാണ് ഈ അഞ്ച് കടുവകളെയും വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.വിഷം അകത്തുചെന്നുള്ള മരണം ആയിരിക്കാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച പ്രദേശത്ത് ഒരു പശുവിന്റെ അഴുകിയ ജഡം കണ്ടെത്തിയതാണ് ഇതിന് കാരണം. അക്രമികള്‍ പശുവിന് വിഷം കൊടുത്തതായും അതു കഴിച്ച കടുവയും കുഞ്ഞുങ്ങളും ചത്തിരിക്കാമെന്നും സംശയിക്കുന്നു.
കാട്ടില്‍ ഉപേക്ഷിക്കുന്നതിനു മുമ്ബ് പശുവിന് വിഷം നല്കിയിരിക്കാം. അല്ലെങ്കില്‍ കന്നുകാലികളുടെ ഉടമ ചത്ത പശുവിനെ കണ്ടതിനുശേഷം അതിന്റെ ശരീരത്തില്‍ വിഷം വിതറിയിരിക്കാം. കടുവയും കുഞ്ഞുങ്ങളും അത് ഭക്ഷിച്ച് ചത്തിരിക്കാമെന്ന് ഫോറസ്റ്റ് ഓഫിസർ പറഞ്ഞു. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെയും ഈ നിഗമനത്തെ പിന്തുണച്ചു. സർക്കാർ വിഷയം വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. എല്ലാ കോണുകളില്‍ നിന്നും ഞങ്ങള്‍ ഇത് അന്വേഷിക്കും. ഇതിന് പിന്നിലുള്ളവരെ ഞങ്ങള്‍ വെറുതെ വിടില്ല -ഖൻഡ്രെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തെത്തുടർന്ന്, ഹുഗ്യം പരിധിയിലുടനീളം വനം വകുപ്പ് നിരീക്ഷണവും കടുവ വേട്ടക്കെതിരായ ജാഗ്രതയും ശക്തിപ്പെടുത്തി