ബംഗളൂരു: രാജീവ് ഗാന്ധി ഭവന നിർമാണ കോർപറേഷന് കീഴിൽ ദരിദ്ര വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതിയിൽ വീട് അനുവദിക്കാൻ ഭവനമന്ത്രി സമീർ അഹ്മദ് ഖാൻ ഗുണഭോക്താക്കളിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. കോൺഗ്രസ് എം.എൽ.എ ബി.ആർ. പാട്ടീൽ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് പാർട്ടിയുടെ മറ്റൊരു എം.എൽ.എ രാജു കേജ് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച മന്ത്രി ഖാൻ വാർത്തസമ്മേളനത്തിൽ ആരോപണങ്ങൾ നിഷേധിച്ചു. താൻ കൈക്കൂലി ആവശ്യപ്പെട്ടത് തെളിഞ്ഞാൽ ആരും പറയാതെ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ഖാൻ വ്യക്തമാക്കി.
ആലന്ദ് നിയോജക മണ്ഡലത്തിൽ വീട് അനുവദിക്കാൻ കർണാടക സംസ്ഥാന നയ-ആസൂത്രണ കമീഷന് ഡെപ്യൂട്ടി ചെയർമാൻകൂടിയായ എം.എൽ.എ ബി.ആർ. പാട്ടീലും മന്ത്രി സമീർ അഹ്മദ് ഖാന്റെ പേഴ്സനൽ അസിസ്റ്റന്റ് സർഫറാസ് ഖാനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് ഉപയോഗിച്ചാണ് ആരോപണം ഉന്നയിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടവരുടെ പേര് വെളിപ്പെടുത്തണമെന്ന് മന്ത്രി ഖാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ തന്റെ മണ്ഡലത്തിൽ കോർപറേഷന് കീഴിലുള്ള വീടുകൾ കൈക്കൂലിക്ക് പകരമായി അനുവദിച്ചതായി ആരോപിച്ച പാട്ടീൽ എം.എൽ.എയുടെ കൈയിൽ തെളിവുണ്ടെങ്കിൽ സർക്കാറിന് നൽകണം. ഏകദേശം 950 വീടുകൾ അനുവദിക്കുമ്പോൾ അദ്ദേഹം ശിപാർശ ചെയ്ത ഗുണഭോക്താക്കളുടെ പേരുകൾ പരിഗണിച്ചില്ല, എന്നാൽ, ഒരു പഞ്ചായത്ത് അംഗം തെരഞ്ഞെടുത്തവയെയാണ് പരിഗണിച്ചതെന്ന് പാട്ടീൽ പറയുന്നതായി കേട്ടു. പഞ്ചായത്ത് അംഗങ്ങൾ മുഖേനതന്നെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഈ പട്ടികയിൽ (ഉയർത്തിക്കാട്ടി) ഓരോ പഞ്ചായത്തിലും അനുവദിച്ച വീടുകളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങളുണ്ട്.
പാട്ടീൽ തനിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സമീർ അഹ്മദ് ഖാൻ, ആരാണ് കൈക്കൂലി വാങ്ങിയത് എന്നതിൽ വ്യക്തത വേണമെന്നും അത് പഞ്ചായത്ത് അംഗമാണോ ഏതെങ്കിലും ഉദ്യോഗസ്ഥനാണോ അതോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണെങ്കിൽ അതിനും തയാറാണ്. ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ, അവർക്കെതിരെ അന്വേഷണം നടത്തുകയും കർശന നടപടി സ്വീകരിക്കുകയും വേണം. ആലന്ദ് നിയോജകമണ്ഡലത്തിലും പഞ്ചായത്തുകൾ സമർപ്പിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് താൻ വീടുകൾ അനുവദിച്ചത്. പാവപ്പെട്ട ഗുണഭോക്താക്കളിൽനിന്ന് പണം കൈപ്പറ്റിയവരുടെ പേര് ബി.ആർ. പാട്ടീൽ പറയട്ടെ. അവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും.
ഈ പദ്ധതിയിൽ വീട് നിർമിക്കാൻ 1.2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. അതിന് 5000-10,000 രൂപവരെ വാങ്ങാൻ കഴിയുമോ? ദരിദ്രരിൽനിന്ന് കൈക്കൂലി വാങ്ങുന്ന പ്രശ്നമില്ല, അങ്ങനെയൊക്കെ പണമുണ്ടാക്കി ജീവിക്കേണ്ട സാഹചര്യവുമില്ലെന്ന് പ്രമുഖ ബിസിനസ് കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അഞ്ചുതവണ എം.എൽ.എയുമായ 58കാരൻ സമീർ അഹ്മദ് ഖാൻ പറഞ്ഞു. കോൺഗ്രസ് സർക്കാറിൽ വ്യാപകമായ അഴിമതിയുണ്ടെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾക്ക് പാട്ടീലിന്റെ ആരോപണം സഹായകമായിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഭവന നിർമാണ പദ്ധതി ഗുണഭോക്താക്കളോട് മന്ത്രി സമീർ അഹ്മദ് ഖാൻ കൈക്കൂലി ആവശ്യപ്പെട്ടത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരോട് പറഞ്ഞെങ്കിലും മുഖവിലക്കെടുത്തില്ലെന്ന് മുതിർന്ന കോൺഗ്രസ് എം.എൽ.എ രാജു കേജ് ചൊവ്വാഴ്ച പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ താൻ വളരെയധികം നിരാശനാണെന്ന് അദ്ദേഹം ചൊവ്വാഴ്ച ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ല. താൻ സത്യസന്ധനും 30 വർഷമായി ജനങ്ങളെ സേവിക്കുന്നവനുമാണ്. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജേന്ദർ കുമാർ കട്ടാരിയ എന്നെ അപമാനിച്ചു.
ഞാൻ സംസ്ഥാന നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അവർക്ക് എം.എൽ.എമാരെ വേണോ അതോ ഈ ഉദ്യോഗസ്ഥരെ വേണോ? അവർ ഉദ്യോഗസ്ഥവൃന്ദത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെക്കാൾ സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നില്ല. എന്നാൽ, അത്തരം മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്തിട്ടും നടപടിയെടുക്കാത്തപ്പോൾ, ഈ ഉദ്യോഗസ്ഥർ നമ്മളെക്കുറിച്ച് എന്തു വിചാരിക്കും? സർക്കാറിന് ഉദ്യോഗസ്ഥവൃന്ദത്തിന്റെ മേൽ നിയന്ത്രണമില്ലാത്തതിനാലാണ് താൻ ഈ വിഷയം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.