ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഡോക്‌ടർമാരുടെ വിദഗ്ധ മേൽനോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നതെന്നും നേരിയ പുരോഗതിയുണ്ടെന്നും കഴിഞ്ഞ ദിവസം വി.എസിൻറെ മകൻ അരുൺ കുമാർ അറിയിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ വെൻറിലേറ്ററിൻറെ സഹായത്തോടെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ വി.എസിനെ കാണാൻ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചത്തെ പതിവ് പരിശോധനക്കു ശേഷം ആശുപത്രി വിട്ട വി.എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്.