ബെംഗളൂരു : അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി ബെംഗളൂരു വിധാൻ സൗധയ്ക്കുമുൻപിൽ അയ്യായിരത്തോളം പേരുടെ യോഗ പ്രദർശനം. ഗവർണർ താവർ ചന്ദ് ഗഫ്ലോതും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവും ഇവർക്കൊപ്പം യോഗ ചെയ്തു. ‘യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്’എന്ന പ്രമേയവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം നടത്തിയ കൂട്ട യോഗ പ്രദർശനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഗവർണർ താവർ ചന്ദ് ഗഫ്ലോത് ഉദ്ഘാടനം ചെയ്തു. യോഗ ദൈനംദിന ജീവിതക്രമത്തിൻ്റെ ഭാഗമാക്കി മാറ്റണമെന്ന് അദ്ദേഹം നിർദേശിച്ചു.
യോഗ കൂടുതൽ ആളുകളിലേക്ക് എത്താൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യോഗ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ദിനേശ് ഗുണ്ടുറാവു അറിയിച്ചു.ജില്ലാ, താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും യോഗ കേന്ദ്രങ്ങൾ ആരംഭിക്കും. മൈസൂരു ജില്ലയെ യോഗ ജില്ലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. ഇതിനുവേണ്ടി തയ്യാറാക്കിയ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഒരു വീട്ടിലെ ഒരാളെങ്കിലും യോഗ പരിശീലിക്കുന്നവരാകുകയാണ് ലക്ഷ്യം.
ഒരു ജില്ലയെ യോഗ ജില്ലയാക്കി മാറ്റുന്നത് രാജ്യത്ത് ആദ്യമാണെന്നും പറഞ്ഞു. ഒട്ടേറെ സംഘടനകളുടെയും യോഗ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. ബിജെപി സംസ്ഥാന സമിതി ഓഫീസിൽ യോഗ ദിനാചരണം നടന്നു. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര ഉൾപ്പെടെ സംബന്ധിച്ചു.
ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല; അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും പിഴയും
ഇഷ്ടപ്പെട്ട യുവതിയുമായുള്ള വിവാഹത്തിന് വിസമ്മതിച്ചു എന്ന പേരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് ജീവപര്യന്തം തടവും പിഴയും.തിരുവനന്തപുരം വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടില്‍ വിഷ്ണുവിനാണ് അമ്മ ജനനിയെ കൊലപ്പെടുത്തിയ കേസില്‍ തടവും പിഴയും ലഭിച്ചിരിക്കുന്നത്. അൻപതിനായിരം രൂപയാണ് ഇയാള്‍ക്ക് പിഴയായി ലഭിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം തടവ് കൂടി അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
2023 ഏപ്രില്‍ 22ന് അര്‍ദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അവിവാഹിതനായ വിഷ്ണു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു. മകന്റെ ബന്ധം അമ്മ ജാനകിക്ക് ഉള്‍ക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സംഭവ ദിവസം യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിഷ്ണു അമ്മയെ സമീപിച്ചു. എന്നാല്‍ ജാനകി ഇതിനെ എതിർത്തു. ഇരുവർക്കുമിടയില്‍ തർക്കം ഉടലെടുക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
ജാനകിയുടെ തല പണതവണയായി ചുമരില്‍ ഇടിച്ച ശേഷം മണ്ണണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു തന്നെയാണ് ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. 2023ല്‍ നടന്ന സംഭവത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്.