Home Featured കന്നഡയുടെ പേരില്‍ വാക്കേറ്റവും കൈയ്യാങ്കളിയും, യാത്രാക്കൂലിയും ഹെല്‍മെറ്റും നല്‍കാതെ യുവതി; മുഖത്തടിച്ച്‌ ബൈക്ക് ടാക്സി ഡ്രൈവര്‍ -വിഡിയോ വൈറല്‍

കന്നഡയുടെ പേരില്‍ വാക്കേറ്റവും കൈയ്യാങ്കളിയും, യാത്രാക്കൂലിയും ഹെല്‍മെറ്റും നല്‍കാതെ യുവതി; മുഖത്തടിച്ച്‌ ബൈക്ക് ടാക്സി ഡ്രൈവര്‍ -വിഡിയോ വൈറല്‍

by admin

ആശയവിനിമയത്തിനുള്ള ഭാഷയുടെ പേരില്‍ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറും യാത്രക്കാരിയായ യുവതിയും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും.ബംഗളൂരുവിലെ ജയനഗറിലാണ് ജുവലറി ജീവനക്കാരിയായ സുമൻ എസിനെയാണ് വാക്കുതർക്കത്തിനിടെ ബൈക്ക് ടാക്സി ഡ്രൈവർ സുഹാസ് മർദിച്ചത്. ഡ്രൈവർ മർദിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.ഇരുവർക്കും സംസാര ഭാഷയാണ് വിലങ്ങുതടിയായത്. യുവതി ഇംഗ്ലീഷിലും ഡ്രൈവർ കന്നഡയിലുമാണ് സംസാരിച്ചത്. യാത്രാക്കൂലി നല്‍കാനും ഹെല്‍മെറ്റ് തിരികെ നല്‍കാനും യുവതി വിസമ്മതിച്ചതാണ് വാക്കുതർക്കത്തിന് വഴിവെച്ചത്. യുവതി ഡ്രൈവറെ ഇടിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതല്‍ വഷളായി. തുടർന്ന് ഡ്രൈവർ മുഖത്തടിച്ചതിന് പിന്നാലെ യുവതി നിലത്ത് വീണു.

ഡ്രൈവറും യുവതിയും തമ്മില്‍ തർക്കിക്കുന്നതും കൂട്ടംകൂടി നിന്ന കാഴ്ചക്കാരെ വിഷയത്തില്‍ ഇടപെടുത്താൻ പ്രേരിപ്പിക്കുന്നതും യുവതിയെ മർദിക്കുന്നത് കാഴ്ചക്കാർ തടയാൻ ശ്രമിക്കാത്തതും വിഡിയോയില്‍ കാണാം. നടുറോഡില്‍ വാഹനം നിർത്താൻ നിരന്തരം യുവതി ആവശ്യപ്പെട്ടതായും ബൈക്ക് നിർത്തിയാല്‍ പിന്നില്‍ വരുന്ന വാഹനം ഇടിക്കുമെന്നും പറഞ്ഞതായും ഡ്രൈവർ വിശദീകരിക്കുന്നു.’യുവതി എന്നെ അധിക്ഷേപിച്ചു. എനിക്ക് വിദ്യാഭ്യാസമുണ്ടോ എന്ന് ചോദിച്ചു. അവർ എന്നോട് മോശമായി പെരുമാറി. ഞാൻ അവരോട് പണം നല്‍കാൻ പറഞ്ഞു. പക്ഷേ അവർ എന്നെ അധിക്ഷേപിച്ചു കൊണ്ടിരുന്നു. എന്റെ കോളറില്‍ പിടിച്ചു വലിച്ചു. ശാരീരിക ആക്രമണത്തിന് അവകാശമില്ലെന്ന് പറഞ്ഞപ്പോള്‍ ചോറ്റുപാത്രം കൊണ്ട് രണ്ടു തവണ അടിച്ചു. അപ്പോഴാണ് ഞാൻ തിരിച്ചടിച്ചത്. ആളുകള്‍ കാണുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോള്‍ അവർ ശബ്ദമുയർത്തി കൊണ്ടിരുന്നു ‘ -ഡ്രൈവർ പറയുന്നു

ഡ്രൈവർ ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെന്ന് യുവതി എൻ.ഡി.ടി.വിയോട് പറഞ്ഞു. ‘അയാള്‍ എന്നെ ആക്രമിക്കാൻ പാടില്ലായിരുന്നു. ഞാൻ പണവും ഹെല്‍മറ്റും നല്‍കി. അപ്പോള്‍ നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ എന്നോട് പറഞ്ഞു. കന്നഡക്കാർക്ക് ഭാഷാ പ്രശ്നമുണ്ട്. എനിക്ക് വഴക്കിടാൻ താല്‍പര്യമില്ല. പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇവിടെ വന്ന് താമസിക്കും. ഭാഷ അറിയണം, അല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകണം എന്നാണ് കന്നഡക്കാർ പറയുന്നത്. ‘സംസ്ഥാനം’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം അയാള്‍ ‘രാജ്യം’ എന്ന വാക്ക് ഉപയോഗിച്ചത്’ -യുവതി വ്യക്തമാക്കി.

യുവതിയെ മർദിച്ച സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍, കേസുമായി മുന്നോട്ടു പോകാൻ യുവതിക്ക് താല്‍പര്യമില്ലെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ബൈക്ക് ടാക്സികള്‍ നിർത്തിവെക്കാൻ കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സർക്കാറിന് കർണാടക ഹൈകോടതി നിർദേശം നല്‍കിയിരുന്നു. ഇതേതുടർന്ന് ബൈക്ക് ടാക്സികള്‍ക്ക് വാണിജ്യ വാഹനങ്ങളായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു.

ബൈക്ക് ടാക്സികള്‍ നിയമവിരുദ്ധമാണെന്ന് ഹൈകോടതി വിധിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ബൈക്ക് ടാക്സികള്‍ അവസാനിപ്പിക്കാൻ രണ്ട് തവണയായി 12 ആഴ്ച സമയം നല്‍കിയിരുന്നു. സമയപരിധി അവസാനിച്ചെന്നും ഹൈകോടതിയുടെ ഉത്തരവ് പാലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.രാജ്യത്തിന്‍റെ ടെക് ഹബ്ബായ ബംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ വ്യാപകമാണ്. ഇതില്‍ 60 ശതമാനം റാപ്പിഡോ ആണ് കൈവശം വച്ചിട്ടുള്ളത്. പ്രതിദിനം 16.5 ലക്ഷം റൈഡുകളാണ് നടത്തുന്നത്. സംസ്ഥാനത്തുടനീളം കുറഞ്ഞത് 1.5 ലക്ഷം പേർ ബൈക്ക് ടാക്സി തൊഴിലാളികളാണ്

You may also like

error: Content is protected !!
Join Our WhatsApp Group