Home Featured മന്ത്രിസഭായോഗം ; നന്ദി ഹിൽസിൽ സഞ്ചാരികൾക്ക് വിലക്ക്

മന്ത്രിസഭായോഗം ; നന്ദി ഹിൽസിൽ സഞ്ചാരികൾക്ക് വിലക്ക്

by admin

ബെംഗളൂരു: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് കർണാടക മന്ത്രിസഭായോഗത്തിന് വേദിയാകുന്നു. ജൂൺ 19-ന് നന്ദി ഹിൽസിന് മുകളിലുള്ള കർണാടക ടൂറിസം വികസന കോർപ്പറേഷന്റെ മയൂര പൈൻ ടോപ്പ് റസ്റ്റോറന്റിലാണ് മന്ത്രിസഭായോഗം.ബെംഗളൂരുവിൽനിന്ന് 56 കിലോമീറ്റർ അകലെ ചിക്കബല്ലാപുര ജില്ലയിലാണ് നന്ദി ഹിൽസ്. മന്ത്രിസഭായോഗം നടക്കുന്നതിനാൽ ജൂൺ 16-ന് വൈകീട്ട് അഞ്ച് മുതൽ ജൂൺ 20-വരെ നന്ദി ഹിൽസിലേക്ക് സഞ്ചാരികളെ വിലക്കും.

ചിക്കബല്ലാപുര ജില്ലയ്ക്ക് ഏതാനും വമ്പൻപദ്ധതികളുടെ പ്രഖ്യാപനം മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 150 കോടി രൂപ ചെലവിൽ രാജ്യാന്തര ഫ്ലവർ മാർക്കറ്റ് സ്ഥാപിക്കുന്നതാണ് അതിലൊന്ന്. പൂക്കൃഷിയുടെ കേന്ദ്രമായ ജില്ലക്ക് ഇത് ഏറെ പ്രയോജനകരമാകും. പദ്ധതിയുടെ പ്രഖ്യാപനം മന്ത്രിസഭായോഗത്തിലുണ്ടായേക്കുമെന്ന് ചിക്കബല്ലാപുര എംഎൽഎ പ്രദീപ് ഈശ്വർ പറഞ്ഞു.

നന്ദി ഹിൽസിലേക്ക് റോപ്പ് വേ നിർമിക്കാനുള്ള പദ്ധതിയാണ് പ്രതീക്ഷിക്കുന്ന മറ്റൊന്ന്. വിനോദസഞ്ചാരരംഗത്ത് നന്ദി ഹിൽസിന്റെ വളർച്ചയുടെ നാഴികക്കല്ലാകും ഈ പദ്ധതി. ജക്കലമഡഗു ജലസംഭരണിയിലെ ജലനിരപ്പുയർത്തുന്ന പദ്ധതിയും ജനങ്ങൾ ഉറ്റുനോക്കുന്നതാണ്. ചിക്കബല്ലാപുര ടൗണിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ ജലസംഭരണിയിൽനിന്നാണ്. നന്ദിയിലെ ഭോഗനന്ദീശ്വര ക്ഷേത്രത്തിന് യുനെസ്കോയുടെ ലോക പൈതൃകപദവി നേടിയെടുക്കുകയാണ് മറ്റൊരു ലക്ഷ്യം. കൂടുതൽ വിദേശവിനോദസഞ്ചാരികളെ നന്ദിയിലേക്ക് ആകർഷിക്കാൻ ഇതുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുരാതന ഗംഗാ സാമ്രാജ്യത്തിന്റെയും ടിപ്പു സുൽത്താന്റെ കോട്ടയുടെയും ചരിത്രശേഷിപ്പുകളുള്ള ഇടമാണ് നന്ദി ഹിൽസ്.

You may also like

error: Content is protected !!
Join Our WhatsApp Group