ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ്സർക്കാർ പുറത്തുവിട്ട ജാതിസെൻസസ് റിപ്പോർട്ടിലെ കണക്കുകൾ പുതുക്കുന്നു. ഇതിന് വീണ്ടും ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിർദേശിച്ചു. പുറത്തുവിട്ട കണക്കിനെച്ചൊല്ലി ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾ ഇടഞ്ഞുനിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടിയുടെ നീക്കം.സെൻസസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വ്യാഴാഴ്ച കർണാടകത്തിൽ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ദേശീയ നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
70-80 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കണക്കെടുപ്പാണ് നടക്കുക. ദേശീയതലത്തിൽ ജാതിസെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനുപിന്നാലെയാണ് കർണാടകത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രത്യേക കണക്കെടുപ്പ് നടത്തുന്നത്.പത്തുവർഷംമുൻപ് നടത്തിയ സെൻസസിലെ കണക്കുകൾ പഴകിയെന്ന് വിലയിരുത്തിയാണ് വീണ്ടും കണക്കെടുപ്പിന് തീരുമാനമെടുത്തത്.
2015-ലെ സിദ്ധരാമയ്യ സർക്കാരിൻ്റെ കാലത്ത് അന്നത്തെ പിന്നാക്കവികസന കമ്മിഷണർ കെ. കാന്തരാജിന്റെ നേതൃത്വത്തിൽ നടത്തിയ സെൻസസിന്റെ റിപ്പോർട്ടാണ് അടുത്തിടെ സർക്കാർ പുറത്തുവിട്ടത്. സർവേ പൂർത്തിയാക്കി 2017-ൽ തയ്യാറാക്കിയ റിപ്പോർട്ടാണിത്. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ എതിർപ്പിനെത്തുടർന്ന് റിപ്പോർട്ട് പുറത്തിറക്കുന്നത് നീണ്ടുപോയിരുന്നു. സിദ്ധരാമയ്യ മുൻകൈയെടുത്താണ് ഇപ്പോൾ റിപ്പോർട്ട് പുറത്തെത്തിയത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 70 ശതമാനവും പിന്നാക്കവിഭാഗത്തിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പിന്നാക്കസംവരണം 51 ശതമാനമാക്കി ഉയർത്താൻ റിപ്പോർട്ട് നിർദേശിച്ചിരുന്നു. മുസ്‌ലിം സംവരണം എട്ടുശതമാനമാക്കാനും നിർദേശിച്ചിരുന്നു.ജാതിസെൻസസുമായി ബന്ധപ്പെട്ട കർണാടക സർക്കാരിന്റെ നടപടികൾ തത്ത്വത്തിൽ അംഗീകരിക്കേണ്ടതാണെന്ന് യോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം
ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ് കടത്തിയ സംഭവത്തിന് പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്ത്.ഇത് അമേരിക്കയ്‌ക്ക് എതിരായ യുദ്ധത്തിന് സമാനമാണെന്ന് അഭിഭാഷകനും പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ഗോര്‍ഡന്‍ ജി. ചാങ് പറയുന്നു.ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കൊവിഡിനേക്കാള്‍ മാരകമായത് സംഭവിക്കും. ഇത്തരം സംഭവങ്ങളില്‍ ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് അമേരിക്ക നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഷിക വിളകള്‍ക്ക് നാശം വിതയ്‌ക്കുന്ന ഈ ഫംഗസുകള്‍ കാര്‍ഷിക ഭീകരവാദ ആയുധങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നയാണ്. ഓരോവര്‍ഷവും കോടിക്കണക്കിന് ഡോളര്‍ നഷ്ടമാണ് ഇവമൂലമുണ്ടാകുന്നത്. മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദി, കരള്‍ സംബന്ധമായ രോഗങ്ങള്‍, പ്രത്യുത്പാദന വൈകല്യങ്ങള്‍ എന്നിവയ്‌ക്കും കാരണമാകുന്നു.2020ല്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയില്‍ നിന്ന് വിത്തുകള്‍ എത്തിയിരുന്നു.
യുഎസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടര്‍ന്നു പിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ നട്ടുപിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് കരുതുന്നു. ഈ വര്‍ഷവും ഒരു ചൈനീസ് ഓണ്‍ലൈന്‍ റീട്ടെയിലറില്‍നിന്ന് യുഎസിലേക്ക് വിത്തുകളെത്തി. ഇത് തടയാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. ഈ തീരുമാനം ഏറെ കടുത്തതാകാമെന്ന് ആളുകള്‍ കരുതും. എന്നാല്‍, അവസാനം യുഎസിന് തന്നെ ഇത് തിരിച്ചടിയാകും, ഗോര്‍ഡന്‍ ജി. ചാങ് വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്ബാണ് അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകര്‍ അറസ്റ്റിലായത്. ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുന്‍യോങ് ലിയു (34) ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുന്‍ക്വിങ് ജിയാന്‍ (33) എന്നിവരാണ് പിടിയിലായത്. കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്‌ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു.