ബെംഗളൂരു: അനധികൃതമായി കെട്ടിയ ബാനർ നീക്കം ചെയ്തതിന് മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ക്രൂര മർദനം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് മർദനമേറ്റത്. അനധികൃതമായി സ്ഥാപിച്ച ജന്മദിനാശംസകളെഴുതിയ ബാനർ നീക്കിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.ജൂണ്‍ 5 ന് ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്തിരുന്ന രംഗപ്പ സി ഹെർക്കൽ എന്നയാളാണ് മുനിസിപ്പൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രതിയായ ശാന്തുവിന്റെ ബാനർ നീക്കം ചെയ്തത്.
ഇതിനു ശേഷം മറ്റൊരു പ്രതിയായ അക്ഷത കെ.സി. പിന്നീട് ഫോണിൽ വിളിച്ച് ഇയാളെ അധിക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നു.ഇതിനു ശേഷം 6 പേർ മാരകായുധങ്ങളുമായി മുനിസിപ്പൽ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ ഹാൻഡിൽ കൊണ്ട് പീരപ്പ ഷിരബദഗി, കാന്തേഷ് എന്നീ രണ്ട് കരാർ തൊഴിലാളികളെ മർദിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇവരെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. നിലവിൽ മർദനമേറ്റ പീരപ്പ ഷിരബദഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതെത്തുടർന്ന് സംഘർഷം രൂക്ഷമായതോടെ, ജൂൺ 7 ന് അക്ഷത കെ.സി. ഉൾപ്പെടെ പത്തോളം പേർ ആയുധങ്ങളുമായി ബാറിൽ കയറി മറ്റൊരു ജീവനക്കാരനെയും മർദിച്ചു. പുറത്തു വിട്ട വീഡിയോയിൽ പ്രതികൾ ക്രിക്കറ്റ് ബാറ്റും, ബിയർ കുപ്പിയും കൊണ്ട് ജീവനക്കാരെ മർദിക്കുന്നത് കാണാം. ശാന്തപ്പ, അർജുന, പ്രതം, ഫക്കിരേഷ് കൊരവർ, മുകേഷ്, പ്രജ്വാൾ, ഗണേഷ് എന്നീ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്