ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ ഹാലിയ താലൂക്കിലെ മുണ്ടവാഡ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളില്‍ മൂത്രമൊഴിക്കാൻ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുത സർവ്വീസ് കമ്ബിയില്‍ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.രണ്ടാം ക്ലാസ് വിദ്യാർഥിനി സാൻവി ബസവരാജ ഗൗളി (8) ആണ് മരിച്ചത്. )സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം പൊട്ടിയ വൈദ്യുതി കമ്ബിയില്‍ ചവിട്ടിയാണ് സാൻവിയെ വൈദ്യുതാഘാതമേറ്റതെന്ന് പോലീസ് പറഞ്ഞു. പുതുതായി കുഴിച്ച കുഴല്‍ക്കിണറിലൂടെ വെള്ളം പമ്ബ് ചെയ്യുന്നതിനായി കുഴല്‍ക്കിണറില്‍ കമ്ബി ഘടിപ്പിച്ചിരുന്നു.
ഹെസ്‌കോമിൻ്റെ ഡിസ്ട്രിബ്യൂഷൻ ലൈനിലെ സർവീസ് ലൈനുമായി ബന്ധിപ്പിച്ച് അനധികൃതമായി വൈദ്യുതി കണക്ഷൻ നല്‍കിയയാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റിനുള്ളില്‍ കമ്ബികള്‍ പൊട്ടിയ നിലയിലായിരുന്നു. ശുചിമുറിയിലെത്തിയ സാൻവി വൈദ്യുത കമ്ബിയില്‍ ചവിട്ടുകയും, വൈദ്യതാഘാതമേറ്റ് തല്‍ക്ഷണം മരിക്കുകയുമായിരുന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.ഈ ദാരുണമായ സംഭവത്തില്‍ അമ്ബതോളം വീടുകളുള്ള ഗ്രാമം മുഴുവൻ ദുഃഖത്തില്‍ മുങ്ങിയിരിക്കുകയാണ്.
അനധികൃത വൈദ്യുതി കണക്ഷൻ ശ്രദ്ധയില്‍പ്പെട്ടിട്ടും ഹെസ്‌കോം അധികൃതർ കണ്ണടച്ചതായി നാട്ടുകാർ ആരോപിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഹാലിയ തഹസില്‍ദാരും സ്ഥലത്തെത്തി പരിശോധന നടത്തി. പെണ്‍കുട്ടിയുടെ മൃതദേഹം ഹാലിയ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി. സംഭവമറിഞ്ഞ് മുതിർന്ന കോണ്‍ഗ്രസ് നേതാവും ഹാലിയ എംഎല്‍എയുമായ ആർവി ദേശ്പാണ്ഡെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.