ബംഗളൂരു: കുളിമുറിയിലെ ഗീസറില്‍ വാതകം ചോർന്നതിനെത്തുടർന്ന് യുവതിയും മകനും ശ്വാസംമുട്ടി മരിച്ചു. മഗാഡി ജ്യോതി നഗറിലെ കെ.എ.ശോഭ (40), ദിലീപ് (17) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 5.30നും 6.30നും ഇടയിലുണ്ടായ ദുരന്തം ശോഭയുടെ മൂത്തമകള്‍ ശശികല ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
അബോധാവസ്ഥയില്‍ കിടന്ന മാതാവിനെയും സഹോദരനെയും അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിനകത്തെ കുളിമുറിയിലായിരുന്നു ഗീസർ ഘടിപ്പിച്ചിരുന്നത്. ദിലീപ് കുളിക്കാൻ പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തിനെത്തുടർന്ന് ശോഭ കുളിമുറിയില്‍ നോക്കിയപ്പോള്‍ മകനെ ബോധം കെട്ട നിലയില്‍ കണ്ടെത്തി. ദിലീപിനെ പുറത്ത് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരും ബോധംകെട്ട് വീഴുകയായിരുന്നു.
വീട്ടില്‍ അടുക്കളയിലെ ചെറിയ ജനല്‍ അല്ലാതെ വായുകടക്കാൻ മറ്റ് മാർഗങ്ങള്‍ ഇല്ലാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.