ബെംഗളൂരു: രേണുക സ്വാമി വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പര്‍താരം ദര്‍ശനും സംഘത്തിനും വിഐപി പരിഗണനയാണ് ലഭിക്കുന്നത്.
നടനും കൂട്ടാളികള്‍ക്കും ബിരിയാണി നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിലേക്ക് നാലഞ്ചു കവറുകളിലായി ബിരിയാണി കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്നപൂർണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ദര്‍ശനും സംഘവുമുള്ളത്. ബംഗളൂരു കോടതി ആറ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ദര്‍ശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രേണുക സ്വാമി നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങളയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദര്‍ശനും പവിത്രയുമടക്കം കേസില്‍ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയില്‍ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി.സ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റിനെ ഫോണില്‍ വിളിച്ചു. ചിത്രദുർഗയില്‍ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ തള്ളുകയായിരുന്നു.
ദർശൻ്റെ സഹായികളും ചിത്രദുർഗയിലെ ദർശൻ്റെ ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രാഘവേന്ദ്രയും തമ്മിലുള്ള ഫോണ്‍ കോള്‍ രേഖകളാണ് നിർണായകമായതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.”ദർശൻ രഘുവിനെ ബന്ധപ്പെടുകയും രേണുകസ്വാമിയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു,” ദയാനന്ദ വ്യക്തമാക്കി. ”പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അഞ്ചേക്കർ പാർക്കിംഗ് സ്ഥലത്തേക്കാണ് സ്വാമിയെ കൊണ്ടുവന്നത്. അവിടെവെച്ച് അയാള്‍ ആക്രമിക്കപ്പെട്ടു. ദർശൻ്റെയും മറ്റ് പ്രതികളുടെ ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ ആ സ്ഥലത്തുനിന്നും കണ്ടെത്തി. ദർശൻ്റെ പേരില്‍ രജിസ്റ്റർ ചെയ്ത കാർ പാർക്കിങ് സ്ഥലത്തുനിന്നു പുറത്തുപോകുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്,’ ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.
ദര്‍ശനുമായുള്ള പത്ത് വര്‍ഷത്തെ ബന്ധത്തെക്കുറിച്ച് പവിത്ര ഗൗഡ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടത് ദര്‍ശനും ഭാര്യ വിജയലക്ഷ്മിയും തമ്മില്‍ വഴക്കിനാ കാരണമായതായി ദയാനന്ദന്‍ പറയുന്നു. തുടർന്ന് രേണുകസ്വാമി ഗൗഡയെ ട്രോളാനും അപകീർത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങി. ദര്‍ശന്‍റെ ദാമ്ബത്യജീവിതവും അത്ര സുഖകരമായിരുന്നില്ല. 2011ല്‍ വിജയലക്ഷ്മിയെ ആക്രമിച്ചതിന് നടന്‍ അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു.