ബെംഗളൂരു: സംസ്ഥാനത്ത് 45,000 ഗസ്റ്റ് അധ്യാപകരുടെ നിയമനത്തിന് അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ കമ്മിഷണർ ഉത്തരവിറക്കി. സർക്കാർ പ്രൈമറി സ്കൂളുകളിലെ ഒഴിവുകൾ നികത്തുകയാണ് ലക്ഷ്യം. സ്ഥിരം അധ്യാപകരുടെ നിയമനം ഇപ്പോൾ നടത്താൻ സാധ്യമല്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ 33,000 ഗസ്റ്റ് അധ്യാപകരെയാണ് അധ്യയന വർഷാരംഭത്തിൽ നിയമിച്ചത്. എന്നാൽ, ഈ വർഷം ഗസ്റ്റ് അധ്യാപക നിയമന നടപടികൾ വൈകിപ്പിച്ചു. തുടർന്ന് ഒഴിവുകളുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. നിലവിൽ ഹൈസ്കൂളുകളിൽ 8,954 അധ്യാപകരുടെയും പ്രൈമറി സ്കൂളുകളിൽ 33863 അധ്യാപകരുടെയും ഒഴിവുകളുണ്ട്. സ്കൂളുകളിലെ പ്രധാനാധ്യാപകർ മുഖേനയാണ് ഗസ്റ്റ് അധ്യാപക നിയമനം നടക്കുക.
ഗ്രാമീണ മേഖലയിലെ സ്കൂളുകൾക്ക് മുൻഗണന നൽകും. കർണാടക പബ്ലിക് സ്കൂളുകൾ, ദ്വിഭാഷാ, ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, ആദർശ് വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപകരെ മാത്രമാണ് ഇത്തവണ നിയമിക്കുക. കണക്ക്, സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിലേക്കുള്ള അധ്യാപക നിയമനത്തിന് മുൻഗണന നൽകും.