കണ്ണൂർ: കർണാടകയിലെ സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിന് സമീപം മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട്.
ഡികെ ശിവകുമാർ പറഞ്ഞതുപോലെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നല്കി. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയത്. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം.
അതേ സമയം, കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം. മൃഗബലി നടന്നെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന വെളിപ്പെടുത്തലുമായി തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും രംഗത്തെത്തി. തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകള്‍ നടന്നിട്ടില്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോർഡ് അംഗം ടിടി മാധവൻ പറഞ്ഞു.
ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതികരണം. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പില്‍ അറിയിച്ചു.