ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഫ്ളാറ്റിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണംകവർന്ന നാലംഗസംഘം അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരെയാണ് സോലദേവനഹള്ളി പോലീസ് അറസ്റ്റുചെയ്തത്. പ്രതികളുടെ കൈയിൽനിന്ന് വ്യാജസിലുകളും പിടിച്ചെടുത്തു.
ഹൊസറഘട്ട ആചാര്യ കോളേജിൽ പഠിക്കുന്ന കൊല്ലം സ്വദേശികളായ അമൽ ഷെരീഫ്, അജൻ, അൽത്താഫ്, സിബിൻ, ഹർഷദ്, പത്തനംതിട്ട സ്വദേശി, ബെൻലി എന്നിവരാണ് കവർച്ചയ്ക്കിരയായത്.
സി.ബി.ഐ. ഉദ്യോഗസ്ഥരെന്നു പറഞ്ഞാണ് ഭീഷിപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡും ഇവർ കാണിച്ചതായി വിദ്യാർഥികൾ പറഞ്ഞു. മുറിക്കുള്ളിൽ ലഹരിമരുന്നുണ്ടെന്നുപറഞ്ഞ ഇവർ കേസെടുക്കാതിരിക്കാൻ മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ആക്രമണത്തിനും മുതിർന്നു. തുടർന്ന് വിദ്യാർഥികൾ 90,000 രൂപ ഗൂഗിൾ പേവഴി കൈമാറി. പിന്നീട് ബാക്കി പണം നൽകണമെന്നുപറഞ്ഞാണ് ഇവർ മടങ്ങിയത്. തുടർന്ന് വിദ്യാർഥികൾ പോലീസിൽ പരാതിനൽകുകയായിരുന്നു.