ബംഗളൂരു: കാർ വില്പനക്കാരായ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി അടിച്ചവശരാക്കിയശേഷം സ്വകാര്യഭാഗങ്ങളില്‍ ഷോക്കേല്‍പ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കർണാടകത്തിലെ കല്‍ബുർഗിയിലാണ് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്. യുവാക്കളുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഏഴുപേരെ അറസ്റ്റുചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവർക്കായി തെരച്ചില്‍ തുടരുകയാണ്. പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
മേയ് അഞ്ചിനാണ് സംഘംചേർന്ന് കുറച്ചുപേർ യുവാക്കളെ തട്ടിക്കൊണ്ടുപോയത്. കാർ വില്‍ക്കാനുണ്ടെന്നും അതിന് വിലയിടണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കളെ സംഘം വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ യുവാക്കളെ തടികൊണ്ട് മർദ്ദിച്ചശേഷം നഗ്നരാക്കി. വീണ്ടും തല്ലുതുടർന്നു. പിന്നീടാണ് ഷോക്കടിപ്പിച്ചത്. ബലംപ്രയോഗിച്ച് യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ നിരവധി തവണ ഷോക്കടിപ്പിച്ചു. സഹിക്കാനാവാതെ നിലവിളിച്ചപ്പോള്‍ മർദ്ദനം തുടർന്നു. ഇതിനിടെ യുവാക്കളോട് സംഘം പണവും ആവശ്യപ്പെട്ടു.
ഒരുതരത്തില്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടശേഷമാണ് യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതികളിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ എന്തിനാണ് യുവാക്കളെ മർദ്ദിച്ചതെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
അടുത്തിടെ കാണ്‍പൂരില്‍, കടംവാങ്ങിയ പണം തിരികെ കൊടുത്തില്ലെന്ന പേരില്‍ വിദ്യാർത്ഥിയെ സീനിയേഴ്‌സ് അതിക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കുകയും തലമുടി കത്തിക്കുകയും ചെയ്തിരുന്നു. പ്രതികളെ ഉടൻതന്നെ പൊലീസ് അറസ്റ്റുചെയ്തു. മർദ്ദനമേറ്റ യുവാവ് തീർത്തും അവശനാണ്.