ആദ്യ ആർത്തവത്തിന്റെ വേദനയും മാനസിക സമ്മർദവും താങ്ങാനാവാതെ 14കാരി ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രി മുംബൈയിലാണ് സംഭവം.
വീട്ടില്‍ മരിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും അറിവില്ലായ്മയുമാണ് പെണ്‍കുട്ടിയെ ജീവനൊടുക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും പോലീസ് വ്യക്തമാക്കി.
അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വീട്ടുകാരും ബന്ധുക്കളും ഉടൻ തന്നെ കണ്ടിവാലിയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. “പ്രാഥമിക അന്വേഷണത്തില്‍, പെണ്‍കുട്ടിക്ക് ആർത്തവ സമയത്ത് അസഹനീയമായ വേദന അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കുട്ടി വളരെ അസ്വസ്ഥയായിരുന്നുവെന്നും മാനസിക സമ്മർദം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അങ്ങനെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ കുട്ടി തീരുമാനിച്ചതായിരിക്കാം” എന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളോ വിഷമമോ ഉണ്ടായിരുന്നതിനെകുറിച്ച് കുട്ടിയുടെ സുഹൃത്തുക്കളോട് ചോദിച്ചറിയുമെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ സമൂഹമാധ്യമങ്ങളില്‍ കുട്ടി സജീവമായിരുന്നോ എന്നും സൂക്ഷ്മമായി പരിശോധിച്ച് കുട്ടിയുടെ മനോനില എങ്ങനെയായിരുന്നു എന്ന് വിലയിരുത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു. നിലവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മറ്റ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ ആർത്തവത്തെ കുറിച്ച് കൗമാരക്കാർക്കിടയിലെ അറിവില്ലായ്മ ഈ സംഭവത്തോടെ വലിയ ആശങ്കയാണ് ഉയർത്തുന്നത്.