Home Featured കുടിവെള്ളംകൊണ്ട് കാർ കഴുകി, ചെടിനനച്ചു; ബെംഗളൂരുവിൽ 22 കുടുംബങ്ങളിൽനിന്ന് പിഴയീടാക്കിയത് 1.1 ലക്ഷം

കുടിവെള്ളംകൊണ്ട് കാർ കഴുകി, ചെടിനനച്ചു; ബെംഗളൂരുവിൽ 22 കുടുംബങ്ങളിൽനിന്ന് പിഴയീടാക്കിയത് 1.1 ലക്ഷം

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചവരിൽനിന്ന് പിഴയീടാക്കി അധികൃതർ. കുടിവെള്ളംകൊണ്ട് കാർ കഴുകിയതിനും ചെടിനനച്ചതിനും ബെം​ഗളൂരുവിലെ 22 കുടുംബങ്ങൾക്കാണ് അധികൃതർ പിഴചുമത്തിയത്. ജലബോർഡിന്റെ നിർദേശം അവ​ഗണിച്ച കുടുംബളിൽനിന്ന് 5,000 രൂപ വീതമാണ് പിഴ ഈടാക്കിയത്. 22 കുടുംബങ്ങളിൽനിന്നായി 1.1 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബെം​ഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ള്യു.എസ്.എസ്.ബി.) അറിയിച്ചു.ആദ്യഘട്ടത്തിൽ 5,000 രൂപയാണ് പിഴയെങ്കിലും ആവർത്തിച്ചാൽ പിഴത്തുകയിൽ 500 രൂപകൂടി ഈടാക്കും. നഗരത്തിൽ വ്യാപകമായി ബി.ഡബ്ള്യു.എസ്.എസ്.ബി. പരിശോധന നടത്തുന്നുണ്ടായിരുന്നു.

കാർ കഴുകുന്നതിനും ചെടിനനയ്ക്കുന്നതിനും 5000 രൂപ പിഴയീടാക്കാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.വാഹനം കഴുകൽ, കെട്ടിട നിർമാണ ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോ​ഗിക്കരുതെന്ന് ഈ മാസം ആദ്യം സർക്കാർ നിർദേശം നൽകിയിരുന്നു. നിർമാണപ്രവർത്തനങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനും മാളുകളിലും പൊതുസ്ഥലങ്ങളിലും ജലധാരകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ദുരുപയോഗംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1916 എന്ന നമ്പറിൽ പരാതിയറിയിക്കാം.ജലക്ഷാമം രൂക്ഷമായതിനാൽ പ്രാഥമികാവശ്യങ്ങൾക്കുപോലും മാളുകളെയാണ് ബെം​ഗളൂരുവിലെ ജനങ്ങൾ ആശ്രയിക്കുന്നത്. നഗരത്തിലെ വ്യവസായസ്ഥാപനങ്ങളെയും ജലക്ഷാമം ബാധിച്ചു.

കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ശൗചാലയങ്ങളിൽപ്പോലും ആവശ്യത്തിന് വെള്ളമില്ല. ഐ.ടി. കമ്പനി ജീവനക്കാരടക്കം വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർബന്ധിതരാവുകയാണ്.വീട്ടിലിരുന്ന് ജോലിചെയ്യാൻ ജീവനക്കാർക്ക് അവസരമൊരുക്കുമെന്ന് ഐ.ടി. കമ്പനികളുടെ സംഘടനയായ ഔട്ടർ റിങ്റോഡ് കമ്പനീസ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. നഗരത്തിലെ കുഴൽക്കിണറുകളുടെ അറ്റകുറ്റപ്പണിക്കും പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നതിനും ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നതിനും ഓരോ നിയമസഭാമണ്ഡലത്തിലും 10 കോടി രൂപവീതം സർക്കാർ അനുവദിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group