ബെംഗളൂരു: 1955-ലെ ഹിന്ദു വിവാഹ നിയമം, 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് എന്നിവ പ്രകാരം വിവാഹങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി കര്‍ണാടക സര്‍ക്കാര്‍.
അപേക്ഷകർക്ക് വിവാഹ രജിസ്ട്രേഷൻ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്. റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വ്യാഴാഴ്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കര്‍ണാടക സര്‍ക്കാരിന്‍റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്തെത്തി. ‘സ്വാഗതാര്‍ഹമായ തീരുമാനം’ എന്നാണ് തേജസ്വി വിശേഷിപ്പിച്ചത്. “വിവാഹ രജിസ്ട്രേഷൻ പ്രക്രിയ ഡിജിറ്റലും പൗരസൗഹൃദവുമാക്കുന്നതിനും നവദമ്ബതികള്‍ക്ക് അവരുടെ വീട്ടില്‍ നിന്നു തന്നെ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനും സഹായിക്കുന്ന കൃഷ്ണ ബൈരെ ഗൗഡയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു” ബി.ജെ.പി യുവമോര്‍ച്ചയുടെ ദേശീയ പ്രസിഡന്‍റ് കൂടിയായ സൂര്യ എക്സില്‍ കുറിച്ചു. സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസ് കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട് കാരണം ലക്ഷക്കണക്കിന് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ഈ പ്രശ്നത്തെ പുതിയ നീക്കം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവിലെ മല്ലേശ്വരം സബ് രജിസ്ട്രാർ ഓഫീസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൗകര്യം ആരംഭിച്ചത്. ഇതിന്‍റെ വീഡിയോ വീഡിയോ കൃഷ്ണ ബൈരെ ഗൗഡ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹ ക്ഷണക്കത്തും വീഡിയോയും ആധാര്‍ രേഖകളും നല്‍കി ദമ്ബതികള്‍ക്ക് അവരുടെ വീട്ടിലിരുന്ന് സർട്ടിഫിക്കറ്റ് നേടാമെന്നും മന്ത്രി പോസ്റ്റില്‍ പറഞ്ഞു.”ഇപ്പോള്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സബ് രജിസ്ട്രാർ ഓഫീസ് സന്ദർശിക്കേണ്ടതില്ല… സുതാര്യതയിലേക്കും സേവന വിതരണത്തിലേക്കും ഒരു ചുവട് കൂടി,” മന്ത്രി കുറിച്ചു.