ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന.
സംഭവത്തില്‍ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, സംഭവത്തില്‍ സ്കൂള്‍ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്ന ആൻ ജിജോയുടെ കുടുംബം രംഗത്തെത്തി. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം.
കെട്ടിടത്തിന് മുകളില്‍ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കില്‍ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്ബോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം പറയുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില വഷളായി തുടരുകയാണ്.