ബെംഗളൂരു: പാന്‍മസാലയിലും ഗുട്ഖയിലും ലഹരിവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍.ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ലഹരിയുടെ അംശം കണ്ടെത്തിയാല്‍ സംസ്ഥാനത്ത് ഇവ പൂര്‍ണ്ണമായും നിരോധിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന നാശ മുക്ത് ഭാരത് അഭിയാന്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പാന്‍മസാല, ഗുട്ഖ, അടയ്ക്കാ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ലഹരി വസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം കര്‍ണ്ണാടകയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. ലഹരിമുക്ത കര്‍ണ്ണാടകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും യുവജനങ്ങളടക്കം എല്ലാവരും ഈ പോരാട്ടത്തില്‍ അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസിന്റെ 31-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സര്‍വ്വകലാശാലയാണ് ആര്‍.ജി.യു.എച്ച്.എസ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കര്‍ണ്ണാടകയെ ഇന്ത്യയുടെ ‘മെഡിക്കല്‍ തലസ്ഥാനം’ എന്നും അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് 70 മെഡിക്കല്‍ കോളേജുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.