ബെംഗളൂരു: വീട്ടമ്മയെ നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് കൂരാമര്‍ദനം. കര്‍ണ്ണാടകയിലെ ബെലഗാവിയിലെ ഒരു ഗ്രാമത്തിലാണ് 42കാരിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചത്. ഇവരുടെ മകൻ ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയതായിരുന്നു ആക്രമണത്തിന് കാരണം. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് വീടുകയറി ആക്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
യുവതിയുടെ മകനും 18 വയസുള്ള പെണ്‍കുട്ടിയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി അമ്മയെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. തുടര്‍ന്ന് റോഡില്‍ വെച്ച് വസ്ത്രം വലിച്ചുകീറുകയും സമീപത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കക്കത്തി പൊലീസാണ് യുവതിയെ രക്ഷിച്ചത്. വസ്ത്രങ്ങള്‍ നല്‍കിയ ശേഷം പോലീസ് യുവതിയെ ബെലഗാവിയിലെ കെഎല്‍ഇ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിലെ പതിനഞ്ചോളം അംഗങ്ങളാണ് വീടുകയറി അക്രമം നടത്തിയത്.
സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഗ്രാമം സന്ദര്‍ശിച്ച കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര്‍ ഇത് മനുഷ്യത്വരഹിതമായ സംഭവമാണെന്ന് പ്രതികരിച്ചു.