കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. അപകടത്തിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാലു പേരുടെ മരണം എറണാകുളം ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. ആളുകൾ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു’, കുസാറ്റ് സ്റ്റുഡൻറ് വെൽഫെയർ ഡയറക്ടർ ഡോ. പി.കെ ബേബി പറഞ്ഞു.
വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനമായ ശനിയാഴ്ച വൈകീട്ട് നടന്ന ഗാനമേളയ്ക്കിടെയായിരുന്നു അപകടം. ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർ നിലവിൽ കളമശ്ശേരി ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശമുണ്ട്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.