ബെംഗളൂരു: എക്സ്പ്രസ് ബെലഗാവിയിലേക്ക് നീട്ടണമെന്നാവശ്യം ഒടുവിൽ യാഥാർഥ്യമാകുന്നു. ഇതിനുമുന്നോടിയായുള്ള പരീക്ഷണയോട്ടം ചൊവ്വാഴ്ചനടന്നു. തിങ്കളാഴ്ച രാത്രി ചെന്നൈയിൽനിന്ന് പുറപ്പെട്ട പ്രത്യേക വന്ദേഭാരത് വണ്ടിയാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിച്ചത്. ധാർവാഡിലേക്ക് സർവീസ് നടത്തിയിരുന്ന പതിവ് വണ്ടി ചൊവ്വാഴ്ച അറ്റകുറ്റപ്പണിക്കായി മാറ്റിയിരുന്നു.ബെംഗളൂരു കെ.എസ്.ആർ. സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 5.45-ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 1.30-ന് ബെലഗാവിയിലെത്തി. പിന്നീട് രണ്ടിന് തിരിച്ച് ബെംഗളൂരുവിലേക്ക് പുറപ്പെട്ടവണ്ടി രാത്രി 10.10-നാണ് കെ.എസ്.ആർ. സിറ്റി റെയിൽവേ സ്റ്റേഷനിലെത്തിയത്.ബെംഗളൂരുവിൽനിന്ന് ബെലഗാവിയിലെത്താൻ ഏഴുമണിക്കൂർ 45 മിനിറ്റാണ് വന്ദേഭാരതിന് വേണ്ടിവന്നത്.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമേറിയതീവണ്ടി എട്ടുമണിക്കൂർ 10 മിനിറ്റുകൊണ്ടാണ് ബെലഗാവിയിലെത്തുന്നത്.ബെംഗളൂരുവിൽനിന്ന് യാത്രാസൗകര്യങ്ങൾ കുറവുള്ള ബെലഗാവിയിലേക്ക് വന്ദേഭാരത് നീട്ടണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യങ്ങളുയർന്നിരുന്നു. ബെലഗാവിയിൽ നിന്ന് ബെംഗളൂരുവിൽ പഠിക്കാനെത്തുന്നവർക്കും വാണിജ്യ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വന്ദേഭാരത് വലിയ നേട്ടമാകുമെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്.ബെലഗാവിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് പുതിയ സർവീസ് ഉണർവാകുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം, ടിക്കറ്റ് നിരക്ക് അധികൃതർ പ്രഖ്യാപിച്ചിട്ടില്ല.പരീക്ഷണയോട്ടം പൂർത്തിയാക്കിയശേഷം ഇതേ വന്ദേഭാരത് രാത്രി 11-ന് യശ്വന്തപുരയിൽനിന്ന് ചെന്നൈയിലേക്ക് തിരിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തിങ്കളാഴ്ച ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്കും ചൊവ്വാഴ്ച തിരിച്ചും പ്രത്യേക വന്ദേഭാരത് സർവീസ് നടത്തിയത്. രാത്രിയിൽ സർവീസ് നടത്തിയ ആദ്യ വന്ദേഭാരതാണിത്