ബംഗളൂരു: മനോഹര പെയ്ന്റിങ്ങിന് മുന്നില്‍ വെച്ച് എടുത്ത ചിത്രം അയച്ചുനല്‍കാൻ വൈകിയതിന് യുവാവിനെ കുത്തിക്കൊന്നു.ബംഗളൂരു റൂറല്‍ ജില്ലയില്‍ ദൊഡ്ഡബല്ലപുരയിലാണ് കൊലപാതകം നടന്നത്.18കാരനായ സൂര്യ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ഒരു റെസ്റ്റൊറന്റിലെത്തിയതായിരുന്നു സൂര്യയും മൂന്ന് സുഹൃത്തുക്കളും. കടയുടെ മുന്നിലെ ചുമരില്‍ മനോഹരമായ പെയ്ന്റിങ് ഉണ്ടായിരുന്നു.
ഇതിന് മുന്നില്‍ നിന്ന് ആളുകള്‍ സാധാരണ ചിത്രം പകര്‍ത്താറുണ്ട്. സൂര്യയും സുഹൃത്തുക്കളും പെയ്ന്റിങ്ങിന് മുന്നില്‍ നിന്ന് ചിത്രങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തവെ മറ്റൊരു സംഘം യുവാക്കളും ഇവിടെയെത്തി.തങ്ങളുടെ ചിത്രങ്ങളും എടുത്ത് തരണമെന്ന് സംഘം ആവശ്യപ്പെട്ടു.
ആദ്യം സൂര്യയും സുഹൃത്തുക്കളും ഇത് നിരസിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ശേഷം എടുത്ത ചിത്രങ്ങള്‍ വാട്സ്ആപ് വഴി അയക്കാൻ ഇവര്‍ സൂര്യയോട് ആവശ്യപ്പെട്ടു. ഇത് ഡിജിറ്റല്‍ ക്യാമയാണെന്നും ചിത്രങ്ങള്‍ ആദ്യം കംപ്യൂട്ടറിലേക്കോ മറ്റോ കോപ്പി ചെയ്ത ശേഷമേ വാട്സ്ആപില് അയക്കാൻ കഴിയൂ എന്ന് പറഞ്ഞെങ്കിലും സംഘം ചെവികൊണ്ടില്ല. ചിത്രം ഉടൻ വാട്സ്ആപില് കിട്ടണമെന്നായി ആവശ്യം.ഒടുവില്‍ ഇതേച്ചൊല്ലി ഇരുസംഘങ്ങളും തമ്മില്‍ വാക്തര്‍ക്കവും സംഘര്‍ഷവും ആരംഭിച്ചു. ഇതിനിടെ ഒരു യുവാവ് കൂര്‍ത്ത മുനയുള്ള വസ്തു ഉപയോഗിച്ച് സൂര്യയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.
അക്രമി സംഘം ഉടൻ ബൈക്കുകളില്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഞ്ച് പേരടങ്ങിയ സംഘത്തിലെ ദിലീപ് എന്നയാളാണ് കുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൂര്യയുടെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്ന് ബംഗളൂരു റൂറല്‍ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുൻ ബല്‍ദാനി പറഞ്ഞു.
പൊടുന്നനെ തടാകത്തിന് പിങ്ക് നിറം; കാരണം കണ്ടുപിടിക്കാനാകാതെ ശാസ്ത്രജ്ഞര്‍, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഹവായില്‍ മൗയിലെ ദേശീയ വന്യ ജീവി സങ്കേതത്തിലൂടെ ഒഴുകുന്ന കേലിയ തടാകത്തിന്റെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.പെട്ടെന്ന് ഒരു ദിവസം തടാകത്തിലെ വെള്ളം പിങ്ക് നിറമായി മാറിയിരിക്കുകയാണ്. തടാകത്തിലെ ജലത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ശാസ്ത്രജ്ഞരും. ഈ പ്രതിഭാസത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നതിനാല്‍ വിനോദസഞ്ചാരികളോട് നദിയില്‍ ഇറങ്ങരുതെന്നും നദിയിലെ വെള്ളം കുടിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍.ആല്ഗെകാരണമാവാം ഈ പ്രതിഭാസമെന്നായിരുന്നു ആദ്യം കരുതിയത്.
എന്നാല്‍ ഉയര്‍ന്ന അളവില്‍ ലവണാംശമുള്ള ജലാശയങ്ങളില്‍ കണ്ട് വരുന്ന ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് ജലത്തിന്റെ നിറമാറ്റത്തിന് കാരണമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇതില്‍ സ്ഥിരീകരണമില്ല. ബാക്ടീരിയകള്‍ പൊതുവേ അപകടകാരികളല്ല. മനുഷ്യ ശരീരത്തില്‍ അവക്ക് നിലനില്ക്കാൻ കഴിയില്ല. എന്നാലും തടാകത്തില്‍ നിന്നും മീൻ പിടിക്കുന്നതിനും ജലമെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സാധാരണയായി വരള്‍ച്ചയുടെ ഭാഗമായി തടാകങ്ങളില്‍ നിറവ്യത്യാസം ഉണ്ടാവാറുണ്ട്. എന്നാല്‍ കേലിയ തടാകത്തില്‍ ഇതിന് മുൻപ് ഇത്തരത്തിലുള്ള ഒരു മാറ്റം ഇത് വരെ ഉണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെ ആ സാധ്യതയും അധികൃതര്‍ തള്ളുകയാണ്. ജലാശയത്തിന്റെ ഈ മാറ്റത്തിനുള്ള കാരണം കണ്ടെത്താൻ ഗവേഷകരും ശാസ്ത്രജ്ഞരും നിരീക്ഷണം നടത്തിവരുകയാണ്. നിരവധി വിനോദസഞ്ചാരികളാണ് ഈ പ്രതിഭാസം കാണാൻ വന്യ ജീവി സങ്കേതത്തില്‍ എത്തിച്ചേരുന്നത്.