ചെന്നൈ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം.സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയര്‍ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാര്‍ജ് ചെയ്ത് കൊണ്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇഷ്ടഭക്ഷണം തയ്യാറാക്കി നല്‍കിയില്ല, അമ്മയിരുന്ന മുറിക്ക് തീയിട്ടു; മകൻ അറസ്റ്റില്‍
ഇഷ്ടഭക്ഷണം തയ്യാറാക്കി നല്‍കാത്തതില്‍ പ്രകോപിതനായ മകൻ, അമ്മ ഇരുന്ന മുറിക്ക് തീയിട്ടു. പൊള്ളലേറ്റെങ്കിലും അമ്മ രക്ഷപ്പെട്ടു.മകനെ പോലീസ് അറസ്റ്റുെചയ്തു. പത്തനംതിട്ട വാഴമുട്ടം സ്വദേശി ആന്റണി ജോസഫിന്റെയും ഓമനയുടെയും ഇളയ മകൻ ജുബിൻ ജോസഫിനെ(39)ആണ് അറസ്റ്റുചെയ്തത്. സ്ഥിരം വഴക്കുണ്ടാക്കുന്ന മകന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കാനായി അച്ഛൻപോയ സമയത്തായിരുന്നു സംഭവം.ഓമല്ലൂര്‍ പുത്തൻപീടിക ജങ്ഷന് സമീപമുള്ള ശ്രീഭദ്ര ഫ്ലാറ്റിന്റെ താഴത്തെനിലയില്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഫ്ലാറ്റിലെത്തിയ ജുബിൻ മാതാപിതാക്കളോട് വഴക്കിട്ടു.
ഇതേത്തുടര്‍ന്ന് പരാതി നല്‍കാൻ അച്ഛൻ ആന്റണി പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് പോയി. ഫ്ലാറ്റിന് അകത്തുകയറിയ ജുബിൻ ഓമനയോട് ഭക്ഷണം ഉണ്ടാക്കി നല്‍കാൻ ആവശ്യപ്പെട്ടു.ഇഷ്ടഭക്ഷണം വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പ്രകോപിതനായ ജുബിൻ ഫ്ലാറ്റിലെ കിടപ്പുമുറിക്ക് തീയിട്ടു. ഈസമയം ഓമന മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. കട്ടില്‍, മെത്ത മറ്റ് വീട്ടുസാധനങ്ങള്‍ എല്ലാം പൂര്‍ണമായി കത്തിനശിച്ചു. മുറിയില്‍നിന്ന് പുറത്തുചാടിയ ഓമന വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് ചെറിയതോതില്‍ പൊള്ളലേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുക ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ മുറിക്ക് അകത്തേക്ക് കടക്കാതിരിക്കാൻ കത്രിക കാണിച്ച് ജുബിൻ ഭീഷണിപ്പെടുത്തി. പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും പോലീസും എത്തി. കൂടുതല്‍ ഭാഗത്തേക്ക് തീ പടരുംമുൻപ് നിയന്ത്രണവിധേയമാക്കി. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.എറണാകുളത്ത് ജോലിക്ക് ശ്രമിക്കുന്ന ജുബിൻ വല്ലപ്പോഴുമേ ഓമല്ലൂരെ ഫ്ലാറ്റില്‍ എത്തിയിരുന്നുള്ളൂ. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മദ്യപിച്ച് ഫ്ലാറ്റിലെത്തിയശേഷം വീട്ടുകാരുമായും പരിസരവാസികളുമായും കലഹമുണ്ടാക്കിയിരുന്നു.