മംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ ബൈന്തൂര്‍ മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായി ഗോവിന്ദ് ബാബു പൂജാരിയില്‍ നിന്ന് കോടികള്‍ കോഴ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ആരംഭിച്ചതല്ലേയുള്ളൂ, കുറ്റക്കാരുടെ പേരുകള്‍ പുറത്തുവരട്ടെ. പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടണം. പാര്‍ട്ടിയുടെ സല്‍പ്പേര് തകര്‍ക്കുന്നവരുടെ കാര്യം ഗൗരവമായി കാണുമെന്നും ബൊമ്മൈ വ്യക്തമാക്കി.
പരാതിയില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ നേതാവ് ചൈത്ര കുന്താപുര, കോഴക്ക് പിന്നില്‍ ഉന്നതരുണ്ടെന്ന് ഇന്ന് ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. രാവിലെ റിലീഫ് സെന്ററില്‍ നിന്ന് സെൻട്രല്‍ ക്രൈംബ്രാഞ്ച് ബംഗളൂരു ഡിവിഷൻ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടു പോവുന്നതിനിടെയായിരുന്നു ചൈത്രയുടെ പ്രതികരണം.
“ആ സ്വാമിജി അറസ്റ്റിലായാല്‍ എല്ലാ സത്യങ്ങളും പുറത്ത് വരും. നിരവധി വൻതോക്കുകള്‍ ഈ കേസിന് പിന്നില്‍ ഉണ്ട്” എന്നാണ് വാഹനത്തില്‍ നിന്നിറങ്ങി ഡിവിഷൻ ഓഫീസില്‍ കയറുന്നതിനിടയില്‍ ചൈത്ര വിളിച്ചു പറഞ്ഞത്. എന്തുകൊണ്ട് ചൈത്ര മുഖ്യ പ്രതിയായി എന്ന ചോദ്യത്തിന് “ഇന്ദിര കാന്റീൻ നടത്തിയതിന്റെ വൻ ബില്‍ കുടിശ്ശികയുണ്ട്, അതാവാം കാരണം” എന്നായിരുന്നു പ്രതികരണം. എല്ലാ സത്യങ്ങളും പുറത്തു വരുമെന്നും ചൈത്ര വ്യക്തമാക്കി.
ചൈത്ര കുന്താപുര അടക്കം കേസിലെ പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ ഹൂവിനഹദഗളി മഠാധിപതി അഭിനവ് ഹരിശ്രീ സ്വാമി ഒളിവിലാണ്. പരാതിക്കാരനില്‍ നിന്ന് സ്വാമി ഒന്നര കോടി രൂപ കൈപ്പറ്റി എന്നാണ് ആരോപണം. മഠത്തില്‍ സ്വാമിയെ സന്ദര്‍ശിച്ച ശേഷം ആവശ്യപ്പെട്ട തുക ജയനഗര്‍ ബ്രാഞ്ച് ഓഫീസില്‍ നിന്ന് കൈമാറി എന്നാണ് പരാതിയിലുള്ളത്.