കര്‍ണാടകയില്‍ ഒരു കോടിയിലേറെ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി പ്രതിമാസം 2000 രൂപ നല്‍കുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതിക്ക് ബുധനാഴ്ച മൈസൂരില്‍ തുടക്കമാകും.1.1 കോടി അംഗങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചൊവ്വാഴ്ച മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും.
നടപ്പ് സാമ്ബത്തിക വര്‍ഷം ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്കായി 17,500 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. മേയില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഗൃഹ ലക്ഷ്മി’ പദ്ധതി. പദ്ധതി തുടക്കം കുറിക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം പേര്‍ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ‘യുവ നിധി’ പദ്ധതിയും നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
ചന്ദ്രയാന്‍-3 ദൗത്യത്തില്‍ ഏര്‍പ്പെട്ട ശാസ്ത്രജ്ഞനെന്ന വ്യാജേന ഇന്റര്‍വ്യൂ: അധ്യാപകന്‍ അറസ്റ്റില്‍
ചന്ദ്രയാൻ-3 ന്റെ ലാൻഡര്‍ മൊഡ്യൂള്‍ രൂപകല്‍പ്പന ചെയ്തതായി അവകാശപ്പെട്ട് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായി വേഷമിടുകയും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്ത അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.സൂറത്തില്‍നിന്നുള്ള മിതുല്‍ ത്രിവേദിയാണ് തന്റെ ട്യൂഷൻ ക്ലാസുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി ശാസ്ത്രജ്ഞനായി വേഷംമാറിയത്. ചൊവ്വാഴ്ചയാണ് സൂറത്തില്‍വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23 ന് വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തിയതിന് ശേഷം പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഇയാള്‍ അഭിമുഖം നല്‍കുകയായിരുന്നു.
ഇതിനുശേഷമാണ് ത്രിവേദിക്കെതിരെ പരാതി ലഭിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തില്‍ ഇയാള്‍ക്ക് ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാൻ-3 ദൗത്യവുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നുവെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ആള്‍മാറാട്ടം വഴിയുള്ള വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം സൂറത്ത് സിറ്റി ക്രൈംബ്രാഞ്ച് പ്രതിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ത്രിവേദി ഒരു സ്വകാര്യ അദ്ധ്യാപകനാണെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ തന്റെ ട്യൂഷൻ ക്ലാസുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശാസ്ത്രജ്ഞനായി വേഷം കെട്ടുകയായിരുന്നെന്നും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ശരദ് സിംഗാല്‍ പറഞ്ഞു.