ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ നാല് ഇടനാഴികളും 2028-ഓടെ പൂർത്തിയാകുമെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ലിംഗരാജപുരം, ഷാംപുര, ഹെബ്ബാൾ, യെശ്വന്തപുര എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.മന്ത്രി കെ.ജെ. ജോർജ്, മുനിരത്ന എം.എൽ.എ. എന്നിവരും കൂടെയുണ്ടായിരുന്നു. 2026-ഓടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും എന്തെങ്കിലും കാരണത്താൽ വൈകിയാൽ 2028-ഓടെ പൂർത്തിയാക്കുമെന്നും നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പാട്ടീൽ പറഞ്ഞു.
ചിക്കബാനവാര- ബെന്നിഗനഹള്ളി ഇടനാഴി 26 മാസത്തിനകം പൂർത്തിയാക്കും. 7,438 കോടി രൂപയുടെ വായ്പയ്ക്കായി ജർമൻ, യൂറോപ്യൻ ബാങ്കുകളുമായി ചർച്ച നടത്തി വരുകയാണ്.കോവിഡ് മഹാമാരി കാരണവും സാങ്കേതിക തടസ്സങ്ങളും കാരണമാണ് പദ്ധതി വൈകിയത്. പദ്ധതിക്കായി 157 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്.ആറു ചെറിയ പാലങ്ങളും ആറു ലെവൽ ക്രോസിങ്ങുകളും പദ്ധതിയിലുണ്ടാകും. തുമകൂരു, മൈസൂരു, കോലാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പദ്ധതി നീട്ടാനും ആലോചനയുണ്ടെന്ന് മന്ത്രി അറിയിച്ചു.
ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി; 20 രൂപയുടെ ഊണിന് ഇനിമുതൽ 30, പാഴ്സലിന് 35
ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്.തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. സാധാരണ ഗതിയിൽ ഓരോ ജനകീയ ഹോട്ടലിനും വിൽപനക്ക് അനുസരിച്ച് നാല് മുതൽ 10 വരെ ജീവനക്കാരാണുള്ളത്.