ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട കാലയളവില്‍ നഷ്ടപ്പെട്ട ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധിക്ക് തിരികെ ലഭിച്ചു. എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയും രാഹുലിന് തിരികെ കിട്ടിയത്. ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. രാഹുലിന് ഔദ്യോഗിക വസതി തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തുഗ്ലക് ലെയിനിലെ 12ാം നമ്ബര്‍ വസതി അനുവദിക്കാൻ പാര്‍ലമെന്ററി സമിതി തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഈ രാജ്യമാണ് എന്റെ വസതിയെന്ന്’ രാഹുല്‍ മറുപടി നല്‍കി. രാഹുലിനു വസതി തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരി ലോക്സഭാ ഹൗസിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് ലോക്ശഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നല്‍കി. 30 ദിവസങ്ങള്‍ക്കുള്ളില്‍ വീട് ഒഴിയണമെന്നായിരുന്നു നോട്ടീസ്. വീട് ഒഴിഞ്ഞ രാഹുല്‍ ഗാന്ധി താമസം സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
രാഹുല്‍ ഗാന്ധി ഇന്നലെയാണ് തിരികെ പാര്‍ലമെന്റില്‍ എത്തിയത്. അയോഗ്യനാക്കപ്പെട്ട് 137 ദിവസത്തിന് ശേഷമായിരുന്നു ഇത്. ഇന്ന് മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയത്തില്‍ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ മോദി സഭയിലുള്ളപ്പോള്‍ സംസാരിച്ചാല്‍ മതിയെന്ന നിലപാടാണ് കോണ്‍ഗ്രസിന്.
അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ ഏപ്രില്‍ 22നാണ് രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വസതി ഒഴിയണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് അമ്മ സോണിയ ഗാന്ധിയുടെ 10 ജൻപഥ് റോഡിലെ വീട്ടിലാണ് രാഹുല്‍ താമസിച്ചിരുന്നത്.