കര്‍ണാടകയില്‍ പ്രതിപക്ഷ നേതൃപദവിയെച്ചൊല്ലി തര്‍ക്കം തുടരുന്നു.ആര്‍ക്ക് പദവി നല്‍കണമെന്ന കാര്യത്തില്‍ ഇനിയും ധാരണയായില്ല.ആര്‍ അശോക, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബസവനഗൗഡ യത്‍നാല്‍ എന്നിവര്‍ തമ്മില്‍ കടുത്ത മത്സരമാണ് നിലവിലുള്ളത്.താൻ പ്രതിപക്ഷനേതാവാകാൻ എന്തുകൊണ്ടും യോഗ്യനെന്ന് യത്‍നാല്‍ ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്.സഭയ്ക്ക് പുറത്ത് യെദിയൂരപ്പയാണ് പ്രതിപക്ഷനേതാവിന്‍റെ റോളിലുള്ളത്.
ഇതിനിടെ ജൂലൈ 3-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ ബിജെപി തിരുമാനിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സഭാ സമ്മേളനത്തിന്‍റെ കാലയളവ് മുഴുവൻ പുറത്ത് കുത്തിയിരിക്കും.പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനമാകാത്തതിനാല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുക യെദിയൂരപ്പയായിരിക്കും. നടപ്പാകാത്ത അഞ്ച് ഗ്യാരന്‍റികള്‍ മുന്നോട്ട് വച്ച് കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുന്നുവെന്ന് യെദിയൂരപ്പ കുറ്റപ്പെടുത്തി. ജൂലൈ 7-നാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്.
യൂട്യൂബിലൂടെ ഹോട്ടലിനെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയയാള്‍ അറസ്‌റ്റില്‍
ഹോട്ടലിനെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയ കൊച്ചി ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ സ്വദേശി വേനോനിക്കോട് ബൈജു (44) അറസ്‌റ്റില്‍.പെരിന്തല്‍മണ്ണ മനഴി ബസ് സ്‌റ്റാന്‍ഡിനടുത്തുള്ള ആര്യാസ് ഹോട്ടലിനും ഉടമ അബ്‌ദുറഹ്‌മാനുമെതിരേ യൂട്യൂബില്‍ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ്. പെരിന്തല്‍മണ്ണ സ്വദേശിയായ അബ്‌ദുറഹ്‌മാന്റെ വെജിറ്റേറിയന്‍ ഹോട്ടലില്‍ മാനേജരുടെ മേശപ്പുറത്തു ഗണപതി വിഗ്രഹത്തിനു സമാനമായ ഒരു പ്രതിമ കണ്ടെത്തിയതാണു വാര്‍ത്തയായത്.
മതസാഹോദര്യം തകര്‍ക്കണമെന്നുള്ള ദുരുദ്ദേശ്യത്തോടെ വിദ്വേഷ പ്രചാരണം നടത്തിയതിനു പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്‌ടര്‍ സ്വമേധയാ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. തുടര്‍ന്നു മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്‌റ്റ്.വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തുക, പൊതുസ്‌ഥലത്ത് മദ്യപിക്കുക, റോഡില്‍ ഗതാഗത തടസം സൃഷ്‌ടിക്കുക, പലിശയ്‌ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്‌തതിന് ബൈജുവിനെതിരേ പൂക്കോട്ടുംപാടം, കാടാമ്ബുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ സ്‌റ്റേഷനുകളില്‍ വിവിധ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. പൂക്കോട്ടുംപാടം സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റില്‍പ്പെട്ടയാളുമാണ് ഇയാള്‍.