ബെംഗളൂരു റൂറല്‍ : കര്‍ണാടകയില്‍ വയോധികയെ കൊലപ്പെടുത്തിയ ശേഷം കൈ കാലുകള്‍ വേര്‍പെടുത്തി മൃതദേഹം വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ ഇന്ദല്‍ കുമാറിനെയാണ് ബന്നാര്‍ഘട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. ബിഹാറിലെ ഔറംഗബാദില്‍ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ജൂണ്‍ ഏഴിന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ആനേക്കല്‍ താലൂക്കിലെ ബന്നാര്‍ഘട്ട ജനതാ കോളനിയിലെ ഗീതമ്മയാണ് (53) ക്രൂരമായി കൊല്ലപ്പെട്ടത്. മെയ് 27നായിരുന്നു സംഭവം. ഗീതമ്മയുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ഏഴ് പേര്‍ ചേര്‍ന്നാണ് ഗീതമ്മയെ കൊലപ്പെടുത്തിയത്. അതേസമയം കേസിലെ മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും ബെംഗളൂരു റൂറല്‍ എസ്‌പി മല്ലികാര്‍ജുൻ ബാലദണ്ഡി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്‌തമാക്കി.
പൊലീസ് പറയുന്നതിങ്ങനെ : ജനതാ കോളനിയുടെ കോമ്ബൗണ്ടിന് സമീപം കൈയും കാലും തലയും വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിലാണ് ഗീതമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗീതമ്മയുടെ വീട്ടില്‍ ബിഹാര്‍ സ്വദേശികളായ ഗാര്‍മെന്‍റ്സ് ജോലിക്കാരായ യുവാക്കള്‍ വാടകയ്‌ക്ക് താമസിക്കുന്നുണ്ടായിരുന്നു. ഗീതമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സംഭവ ശേഷം വാടക വീട്ടിലേക്ക് എത്തിയിട്ടില്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബിഹാറിലാണെന്ന് പൊലീസിന് മനസിലായി. പിന്നാലെ പൊലീസ് സംഘം ബിഹാറിലേക്ക് പോവുകയും ഔറംഗബാദിലെ ഒരു ഗ്രാമത്തില്‍ നിന്ന് പ്രധാന പ്രതി ഇന്ദല്‍ കുമാറിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിടികൂടുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തെങ്കിലും ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെ ഇയാളെ അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തിക്കുകയായിരുന്നു.
പിന്നാലെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ബന്നാര്‍ഘട്ട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.താൻ ഉള്‍പ്പെടെ ഗീതമ്മയുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഏഴ് പേര്‍ ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും ശേഷം ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്നും പ്രതി സമ്മതിച്ചു. താൻ വര്‍ഷങ്ങളായി ഗീതമ്മയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നതെന്നും പ്രതി ഇന്ദല്‍ കുമാര്‍ വ്യക്‌തമാക്കി.
കൊലപാതകം വാടകവീട് പ്രതിയുടെ പേരില്‍ എഴുതി നല്‍കാത്തതിനാല്‍ : വര്‍ഷങ്ങളുടെ പരിചയമുള്ളതിനാല്‍ തന്നെ വാടക വീടുകള്‍ തന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതി ഗീതമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സമ്മതിക്കാതെ വന്നതോടെ മേയ് 27ന് ഇന്ദല്‍ കുമാറും മറ്റ് പ്രതികളും ചേര്‍ന്ന് മൊബൈല്‍ ചാര്‍ജറിന്‍റെ വയര്‍ ഉപയോഗിച്ച് ഗീതമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം പിടിക്കപ്പെടാതിരിക്കാൻ മൃതദേഹം പല കഷണങ്ങളാക്കി മാറ്റി വിവിധയിടങ്ങളിലായി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ശേഷം ആക്‌സര്‍ ബ്ലേഡ് ഉപയോഗിച്ച് തലയും കൈകളും കാലും വേര്‍പെടുത്തി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ശരീരഭാഗത്തിന് ഭാരക്കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ സമീപത്തെ വീട്ടുവളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഷം അവിടെ നിന്ന് പ്രതികള്‍ ബിഹാറിലേക്ക് രക്ഷപ്പെട്ടു. അതേസമയം ഇന്ദല്‍ കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നും അവരെയും ഉടൻ തന്നെ പിടികൂടുമെന്നും റൂറല്‍ എസ്‌പി അറിയിച്ചു. കൂടാതെ പ്രതിയെ പിടികൂടിയ ബന്നാര്‍ഘട്ട പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടര്‍ ഉമാശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് അനുമോദന പത്രം നല്‍കുമെന്നും റൂറല്‍ എസ്‌പി മല്ലികാര്‍ജുൻ ബാലദണ്ഡി വ്യക്‌തമാക്കി.
വിവാഹദിവസം നടന്നത് ബലാത്സംഗം; പരാതിയുമായി എത്തിയ യുവതിയെ കണ്ടംവഴി ഓടിച്ച് കോടതി
ബംഗളൂരു:വിവാഹദിവസം നടന്നത് ബലാത്സംഗമാണെന്നും ഡൈവോര്‍സ് വേണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി എത്തിയ യുവതിയെ കണ്ടംവഴി ഓടിച്ച് കോടതി.ഭര്‍ത്താവിനെതിരെ ഭാര്യയുടെ ബലാത്സംഗപരാതിയില്‍ കര്‍ണാടക ഹൈക്കോടതിയുടെതാണ് നടപടി. വിവാഹശേഷം ഒരു ദിവസം മാത്രം ഭര്‍ത്താവിനൊപ്പം കഴിഞ്ഞ യുവതിയാണ് പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഭര്‍ത്താവിനെതിരെ ഉന്നയിച്ച് കോടതിയെ സമീപിച്ചത്.നിയമം ദുരുപയോഗം ചെയ്യുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രസ്തുത കേസ് എന്നും പരാതിക്കാരിയായ യുവതി നിയമം ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.തന്റെ അറിവോടെയല്ല വിവാഹം നടന്നതെന്നും വിവാഹദിവസം താന്‍ മദ്യലഹരിയിലായിരുന്നു എന്നുമായിരുന്നു യുവതിയുടെ വാദം.
താനറിയാതെ ഇരുവരും തമ്മിലുണ്ടായ ലൈംഗികബന്ധം ബലാത്സംഗമാണെന്നും യുവതി ആരോപിച്ചു.അതേസമയം യുവതിയ്ക്ക് നേരത്തെ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളുമായി വാട്സ്‌ആപ്പിലൂടെ ബന്ധം തുടരുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ ഭാര്യ വീടുവിട്ടിറങ്ങിപ്പോയതായും പിന്നീട് ഒരു മാസത്തോളം പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് തന്നെയും കുടുംബാംഗങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാതി നല്‍കിയതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.
വാദം കേട്ട കോടതി ഭര്‍ത്താവിനേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് യുവതിയുടെ പരാതിയെന്നും ഭര്‍ത്താവിനെതിരെ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഉത്തരവിട്ടു.ഭര്‍ത്താവിനെ മാത്രമല്ല മുഴുവന്‍ കുടുംബത്തെയും യുവതി കേസിലേക്ക് വലിച്ചിഴച്ചുവെന്നും കോടതി വ്യക്തമാക്കി.അതിനാല്‍ കേസ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു