ബെംഗളൂരു∙ നമ്മ മെട്രോയുടെ നിർമാണത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ ഒഴിവാക്കാൻ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു ബിഎംആർസി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സാങ്കേതിക സംഘം തയാറാക്കിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ മാനദണ്ഡങ്ങൾ തയാറാക്കിയിട്ടുള്ളത്.
പുത്തൻ മാനദണ്ഡങ്ങൾ പ്രകാരം തൂണിന്റെ 12 മീറ്റർ ഉയരത്തിലുള്ള നിർമാണം ആദ്യം പൂർത്തിയാക്കണം. ഇതിനു ബലം ലഭിച്ചതായി ഉറപ്പാക്കിയശേഷം 10 മീറ്റർ കൂടി പണിയും. തൂണിനു ബലം ലഭിക്കുന്നതുവരെ മറ്റു നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് മാനദണ്ഡത്തിൽ പറയുന്നു.
മെട്രോ തൂൺ സ്ഥാപിക്കാനുള്ള ഇരുമ്പ് കമ്പികൾ ഉപയോഗിച്ച ചട്ടക്കൂട് സ്കൂട്ടറിനു മുകളിലേക്കു മറിഞ്ഞ് അമ്മയും മകനും മരിച്ച സംഭവത്തിനു പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്. കെആർപുരം– വിമാനത്താവള പാതയുടെ നിർമാണം പുരോഗമിക്കുന്ന കല്യാൺ നഗറിലായിരുന്നു അപകടം. ഇതു നിർമാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിശ്ചയിച്ച പ്രകാരം 2025ൽ വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത പൂർത്തിയാകുമെന്നും ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു.
നിർമാണം രാത്രി മതിയെന്ന് വിദഗ്ധർ:നിർമാണ പ്രവൃത്തികൾ രാത്രിയിൽ മാത്രമായി നിയന്ത്രിച്ച് അപകടങ്ങൾ കുറയ്ക്കാമെന്ന് വിദഗ്ധ സമിതി നിർദേശം. നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ റോഡുകളിൽ ഗതാഗതം പൂർണമായും നിരോധിക്കണം. ഡൽഹിയിലും പല വിദേശരാജ്യങ്ങളിലും ഇത്തരമൊരു രീതിയിലാണ് അവലംബിക്കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. നിർമാണ പ്രവർത്തനങ്ങൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണം. വർഷങ്ങളോളം ഇതു നീണ്ടു പോകാൻ അനുവദിക്കരുത്. സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കിയതിനു ശേഷം മാത്രമേ നിർമാണം നടത്താൻ പാടുള്ളൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തിരക്കുള്ളപ്പോൾ പണിമുടക്കി ക്യൂ ആർ കോഡ്∙ നമ്മ മെട്രോ 2 മാസം മുൻപ് ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം തിരക്കേറിയ സമയങ്ങളിൽ പണിമുടക്കുന്നത് പതിവാകുന്നു. തിരക്കേറിയ സമയങ്ങളിൽ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സംവിധാനമാണ് തകരാറിലാകുന്നത് തുടർക്കഥയായത്. കൂടുതൽ ആവശ്യക്കാർ എത്തുന്നതോടെ ഉണ്ടാകുന്ന സാങ്കേതിക തകരാറാണ് പ്രശ്നത്തിനു കാരണമായി ബിഎംആർസി വിശദീകരിക്കുന്നത്.കഴിഞ്ഞ ദിവസം വൈകുന്നേരം 4.15 നാണ് ക്യുആർ കോഡ് സംവിധാനം തകരാറിലായത്. 9.15 വരെ ഇതു നീണ്ടു. ഒട്ടേറെ മെട്രോ സ്റ്റേഷനുകളിൽ നീണ്ട ക്യൂവിനു ഇതു കാരണമായിരുന്നു.
എയര്‍ ഹോസ്റ്റസ് ഫ്ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി; നാലാം നിലയില്‍ നിന്നും ചാടിയത് ജോലി ലഭിക്കാത്തതിന്റെ വിഷമത്തില്‍
കൊല്‍ക്കത്ത : എയര്‍ ഹോസ്റ്റസായ യുവതി ഫ്ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി. കൊല്‍ക്കത്തയിലാണ് സംഭവം.ദേബോപ്രിയ ബിശ്വാസ് എന്ന ഇരുപത്തേഴുകാരിയാണ് നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.കൊല്‍ക്കത്തയിലെ പ്രഗതി മൈതാന്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മെട്രോപൊളിറ്റന്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
സഹോദരിയുടെ ഫ്ളാറ്റില്‍ നിന്നുമാണ് ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ദേബോപ്രിയ താഴേക്ക് ചാടിയത്.കെട്ടിടത്തിന് മുന്നിലെ റോഡിലേക്കാണ് ദേബോപ്രിയ വീണത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ എസ്എസ്കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് വര്‍ഷമായി ജോലി ഇല്ലാത്ത വിഷമത്തിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി യുവതി വിഷാദവും മാനസിക പ്രശ്നങ്ങളും അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി.